തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വൈദ്യുതി, കുടിവെള്ള കണക്‌ഷനുകൾ വിച്ഛേദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കുടിശ്ശിക പിരിക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് എട്ടുമാസമായി കണക്‌ഷനുകൾ വിച്ഛേദിച്ചിരുന്നില്ല.
ഡിസംബർ പകുതിവരെ മാത്രം കെഎസ്ഇബിക്ക് 800 ഓളം കോടി രൂപ പരിഞ്ഞുകിട്ടാനുണ്ട്. ജലഅതോറിറ്റിക്ക് 489.36 കോടി പിരിഞ്ഞുകിട്ടേണ്ട സമയത്ത് 263.64 കോടി മാത്രമാണ് കിട്ടിയത്. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഇത് ആത്യാവശ്യമെന്ന് കാട്ടിയാണ് രണ്ടുസ്ഥാപനങ്ങളും കുടിശ്ശികപ്പിരിവ് ഊർജിതമാക്കാൻ നിർദേശം നൽകിയത്.
ഒന്നിച്ച് വലിയ തുകകൾ അടയ്ക്കാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ തവണകളായി അടയ്‌ക്കാനുള്ള സൗകര്യം നൽകണമെന്നും വൈദ്യുതിബോർഡ് നിർദേശിച്ചിട്ടുണ്ട്. ഗാർഹികം, ലോ ടെൻഷൻ ഹൈടെൻഷൻ, എക്സ്‌ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കെല്ലാം കണക്‌ഷൻ വിച്ഛേദിക്കൽ ബാധകമാണ്. അടച്ചിട്ടിരിക്കുന്നതിനാൽ തീയേറ്ററുകൾക്ക് വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിന് 31 വരെ ഇളവ് അനുവദിക്കും.
തുടക്കത്തിൽ ആറുമാസത്തിൽ കൂടുതൽ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്‌ഷനുകൾ വിച്ഛേദിക്കാനാണ് ജല അതോറിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഗാർഹികേതര കണക്‌ഷനുകൾക്കായിരിക്കും മുൻഗണന നൽകുക. കോവിഡിന് മുമ്പ് വിച്ഛേദിച്ച കണക്‌ഷനുകളുടെ കുടിശ്ശിക പിരിക്കുന്നതും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതും റവന്യൂ റിക്കവറി നടപടികളും പുനരാരംഭിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates