

കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഗേറ്റിന് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തുവില്‍ ഉപയോഗിച്ച കെമിക്കലുകള്‍ ഏതാണെന്ന് കണ്ടെത്താനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാരകമായ സ്‌ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 8:15 ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണമുണ്ടായത്. പുലര്‍ച്ചെ ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടത്തിയത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ തുടര്‍ച്ചയാണിത്. സിപിഎമ്മിനെതിരെ സംസാരിക്കുന്നവരുടെ വായ മൂടാനാണ് ശ്രമമെന്നും ആര്‍എംപി നേതാവ് വേണു അഭിപ്രായപ്പെട്ടു.
ഹരിഹരന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ നടപടി വേണോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വേണു വ്യക്തമാക്കി. ഹരിഹരന്റെ വിവാദ പ്രസ്താവനയെ ആര്‍എംപി നേതാവും എംഎല്‍എയുമായ കെ കെ രമയും ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കും ഒരു പ്രമുഖ നടിക്കുമെതിരെ ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates