മൂന്നു ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു, തിരുവനന്തപുരത്തെ സ്ഥിതിവിലയിരുത്തി മന്ത്രിമാര്‍

കനത്ത മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
മഴക്കെടുതി, മന്ത്രിമാര്‍ മാധ്യമങ്ങളെ കാണുന്നു
മഴക്കെടുതി, മന്ത്രിമാര്‍ മാധ്യമങ്ങളെ കാണുന്നു
Updated on
1 min read

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗത്തിന് ശേഷം മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു. ക്വാറി പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. 

പൂന്തുറ,വേളി പൊഴികള്‍ മുറിച്ചു. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തും. പൊലീസ് സ്റ്റേഷന്‍, വില്ലേജ്, റവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രിമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. 


ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ജില്ലയിലെ മലയോര-നദീതീര-കായലോര-തീരദേശ വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


റെഡ് അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത്‌റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com