

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. റിപ്പോർട്ടിലെ 233 പേജുകളാണ് പൊതുലോകത്തിന് മുന്നിൽ പരസ്യമായത്. രണ്ടര വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സർക്കാരിന് റിപ്പോർട്ടും ശുപാർശകളും കൈമാറിയത്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നത് തടയാൻ നടി രഞ്ജിനി നടത്തിയ അവസാനവട്ട ശ്രമവും പരാജയപ്പെട്ടു. രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചില്ല. ഇതോടെയാണ് റിപ്പോർട്ട് പുറത്തുവരാനുള്ള സാഹചര്യമൊരുങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ജൂലൈയിൽ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബർ 16 നാണ് പ്രവർത്തനം ആരംഭിച്ചത്. 2019 ഡിസംബർ 31 നാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയത്.
സിനിമാ മേഖലയിൽ നിന്ന് മുൻനിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനിൽ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങൾ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്പട്ടികയിൽപ്പെടുത്തി അവസരങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷൻ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സർക്കാർ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.
ഏകദേശം രണ്ടര വർഷത്തെ മാരത്തൺ അന്വേഷണത്തിന് ശേഷം, റിപ്പോർട്ടിൻ്റെ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്ന രേഖകളും ഓഡിയോയും വീഡിയോ തെളിവുകളും സഹിതം 2019 ഡിസംബർ 31 ന് 295 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 1.06 കോടി രൂപയാണ് ഈ സമിതിക്ക് പ്രതിഫലമായും അനുബന്ധ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. എന്നാൽ, സിനിമാമേഖലയിലെ സമഗ്ര മാറ്റം നിർദേശിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളിൽ സർക്കാർ ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates