കൊല്ലം; കടിഞ്ഞാണില്ലാത്ത കുതിര വിരണ്ടോടിവന്ന് കാറിലിടിച്ചു. കൊല്ലം ചവറയിലാണ് സംഭവമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുതിര ആശുപത്രിയിൽ ചികിത്സയിലാണ്. കുതിര വന്നിടിച്ച കാറിന്റെ മുൻവശം തകർന്നു. കാർ യാത്രികർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ദേശീയപാതയിൽ കന്നേറ്റി പള്ളിമുക്കിലായിരുന്നു അപകടം.
നടത്തിക്കൊണ്ട് വരുന്നതിനിടെ പിടിവിട്ട് ഓടി
കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള സൈറ (4) എന്ന കുതിരയാണു അപകടം ഉണ്ടാക്കിയത്. കന്നേറ്റി മുസ്‌ലിം ജമാഅത്ത് എൽപി സ്കൂളിനു സമീപത്തു നിന്ന് നടത്തി കൊണ്ടുവരുമ്പോൾ കുതിര പിടിവിട്ട് ഓടുകയായിരുന്നു. അതിനിടെ മുകളിലുണ്ടായിരുന്ന ആൾ താഴേക്കു വീണു. അതിവേഗത്തിൽ ഓടി കന്നേറ്റി പള്ളിമുക്കിലെത്തി ദേശീയപാതയിൽ പ്രവേശിച്ച ഉടനെയായിരുന്നു അപകടം.
ചോര വാർന്ന് റോഡിൽ
കരുവാറ്റയിൽ നിന്ന് കൊല്ലത്ത് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ പരീക്ഷയെഴുതാനായി പോകുകയായിരുന്ന ഹരിപ്പാട് കരുവാറ്റ തിരുനല്ലി പീടികയിൽ ശംഭു (25) പിതാവ് വിജയകുമാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്കാണ് കുതിര ഇടിച്ചത്. കാറിന്റെ ബോണറ്റിലേക്ക് ഉയർന്ന് വീണ കുതിര റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ചോര വാർന്ന് റോഡിൽ കിടന്ന കുതിരയെ നാട്ടുകാരും കുതിരയ്ക്കൊപ്പം ഉണ്ടായിരുന്നവരും പൊലീസും ചേർന്ന് കൊല്ലത്ത് ജില്ല വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. കാർ യാത്രക്കാർ മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പോയി. കുതിര വിദഗ്ധ ചികിത്സയിലാണ്. ചവറ അഗ്നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates