കൊല്ലം; ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യ (35) ആണ് മരിച്ചത്. ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവനിൽ ബിനു (40) ആണ് കൊലപാതകം നടത്തിയത്. കൊല്ലം ചവറയിൽ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്.
തീ കൊളുത്തിയത് പാചകം ചെയ്യുന്നതിനിടെ
ശരണ്യ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ബക്കറ്റിൽ പെട്രോളുമായി എത്തി ശരീരത്തിലൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശരണ്യയെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നീണ്ടകര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 7നു മരിച്ചു.
കൊലപാതകത്തിലേക്ക് നയിച്ചത് സംശയം
വിദേശത്തായിരുന്ന ബിജു ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. ശരണ്യയ്ക്കു മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ബിജു. നാട്ടിലെത്തിയ ശേഷം ശരണ്യയെയും കൂട്ടി ബിജു ചീരങ്കാവിലെ വീട്ടിൽ പോയെങ്കിലും അവിടെ നിന്നു ശരണ്യയെ കാണാതായിരുന്നു. ഇതു സംബന്ധിച്ചു ചവറ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ബിജുവിനെ എഴുകോൺ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ച് മടക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എഴുകോൺ പൊലീസാണ് ശരണ്യയെ കണ്ടെത്തിയത്.
തുടർന്ന് നീണ്ടകരയിലെ വീട്ടിലേക്കു വന്ന ശരണ്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്നലെ പെട്രോൾ വാങ്ങി ബിജു വീട്ടിലെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ബിജു ചവറ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ കൈയ്ക്കു പൊള്ളലേറ്റിട്ടുണ്ട്. നിമിഷ, നിഖിത എന്നിവർ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates