ഉത്തരവ് ലംഘിച്ചും സിപിഎം ഓഫീസ് നിര്‍മ്മാണം; കടുത്ത അതൃപ്തിയില്‍ ഹൈക്കോടതി; സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാന്‍ നിര്‍ദേശം

ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ വിശദീകരിച്ചിരുന്നത്
ഹൈക്കോടതി, നിർമ്മാണം നടക്കുന്ന സിപിഎം ഓഫീസ് / ടിവി ദൃശ്യം
ഹൈക്കോടതി, നിർമ്മാണം നടക്കുന്ന സിപിഎം ഓഫീസ് / ടിവി ദൃശ്യം
Updated on
1 min read

കൊച്ചി: ഉത്തരവ് ലംഘിച്ച് ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം തുടര്‍ന്നതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. 

മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉടുമ്പന്‍ചോല, ബൈസണ്‍വാലി സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കോടതി ഉത്തരവ് ഉടന്‍ തന്നെ ജില്ലാ കലക്ടര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും രാത്രി ആളുകളെ നിര്‍ത്തി ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ നിര്‍മ്മാണം നടത്തുകയായിരുന്നു. 

ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ വിശദീകരിച്ചിരുന്നത്. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ പരാതിക്കാരന്റെ അഭിഭാഷകനും അമിക്കസ് ക്യൂറിയും, കെട്ടിട നിര്‍മ്മാണം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉത്തരവ് ലംഘിച്ച് സിപിഎം ഓഫീസ് നിര്‍മ്മാണം നടത്തിയത് കോടതിയോടുള്ള അനാദരവാണെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. 

കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ തുടര്‍ നിര്‍മ്മാണം ഉണ്ടായിയെന്ന് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് വിശദീകരണം തേടും. നിര്‍മ്മാണം തടയാന്‍ പൊലീസിന്റെ സഹായം തേടാനും ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

അതിനിടെ ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നോട്ടീസ് സിപിഎം നേതാക്കള്‍ക്ക് കൈമാറി. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചതായി സിപിഎം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com