

കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ഐഎയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് കോടതി വിധി പറയുക. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉച്ചയ്ക്ക് 1.30 നാണ് വിധി പ്രസ്താവം.
എന്‍ ഐ എ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍ഐഎയുടെ അപ്പീല്‍.
നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഇപ്പോളും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
2013ല്‍ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കൊച്ചിയിലെ എന്‍ ഐ എ വിചാരണ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷ ചോദ്യം ചെയ്താണ് 13 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates