P K Sasi
P K Sasi

പി കെ ശശി യുഡിഎഫിലേക്ക്?; ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് ചർച്ചകൾ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പി കെ ശശി നിഷേധിച്ചു
Published on

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പി കെ ശശിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ മത്സരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം ഉന്നതതല പിന്നോട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

P K Sasi
ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3 കോടിയിലേറെ നഷ്ടം?; ഫണ്ട് വിനിയോഗത്തില്‍ അവ്യക്തത, ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

സിപിഎം മുന്‍ എംഎല്‍എയായ പി കെ ശശി പാലക്കാട്ട് ഒരുകാലത്ത് പ്രബലനായ രാഷ്ട്രീയ നേതാവായിരുന്നു. ശശിയുമായി ചര്‍ച്ച നടക്കുകയാണെന്നും, അന്തിമ തീരുമാനം എടുക്കുന്നതുവരെ ഒറ്റപ്പാലത്തേക്ക് ബദല്‍ സ്ഥാനാര്‍ത്ഥിയെയും പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാ നേതാക്കള്‍ക്ക് അനൗപചാരികമായി നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോണ്‍ഗ്രസ് നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പി കെ ശശി നിഷേധിച്ചു. 'അങ്ങനെയൊന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല'. പി കെ ശശി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സമീപകാല തെരഞ്ഞെടുപ്പുകളില്‍ സിപിഎം വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ രാഷ്ട്രീയ സ്വാധീനമുള്ള പി കെ ശശി സ്ഥാനാര്‍ത്ഥിയായാല്‍ മത്സരഫലം മാറ്റാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

'ശശി മത്സരിച്ചാല്‍ ഒറ്റപ്പാലത്ത് ജയിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന് ഇപ്പോഴും വിശ്വസ്തമായ ഒരു സംഘടനാ അടിത്തറയുണ്ട്. താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്കിടയിലും സഹകരണ മേഖലാ ശൃംഖലകള്‍ക്കിടയിലും അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ' പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന കെപിസിസി നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2021-ല്‍, സിപിഎമ്മിന്റെ കെ പ്രേംകുമാര്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രേംകുമാറിന് 74,859 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി സരിന് 59.707 വോട്ടുകളാണ് ലഭിച്ചത്. ശശി യുഡിഎഫ് പക്ഷത്തേക്ക് വന്നാല്‍, ആ വിടവ് നികത്താനാകുമെന്നും മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

'അതേസമയം, പി കെ ശശി യുഡിഎഫ് വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറാകുമോ, അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ യുഡിഎഫിന്റെ കൂട്ടായ തീരുമാനം എടുക്കല്‍, ശശി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ, അതോ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമോ എന്നതുള്‍പ്പെടെ നിരവധി നിര്‍ണായക വശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ ഇതുവരെ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കിയിട്ടില്ല.' കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

'പി കെ ശശി കടന്നു വന്നാല്‍, അത് വെറുമൊരു വ്യക്തിഗത കൂറുമാറ്റമാകില്ല, മറിച്ച് മുഴുവന്‍ രാഷ്ട്രീയ വ്യവസ്ഥയെയും ബാധിക്കും.' ചര്‍ച്ചകളില്‍ പങ്കാളിയയാ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു. ശശി യുഡിഎഫിലേക്ക് വന്നാല്‍, ഒറ്റപ്പാലം സീറ്റിലേക്ക് പരിഗണിച്ചിരുന്ന കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദനെ ഷൊര്‍ണൂര്‍ അടക്കം മറ്റു മണ്ഡലങ്ങളിലേക്ക് പരിഗണിച്ചേക്കും.

P K Sasi
സംസ്ഥാനത്ത് ശക്തമായ ചൂട്; ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

സിപിഎമ്മിലെ ശശിയുടെ ആഭ്യന്തര യുദ്ധം

സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി വര്‍ഷങ്ങളായി ഇടഞ്ഞു നില്‍ക്കുകയാണ്. വിവാദങ്ങളും അച്ചടക്ക നടപടികളും മൂലം ശശി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ്. ശശി പാര്‍ട്ടി വിടാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ച സ്വകാര്യമായി അവര്‍ അംഗീകരിച്ചു. ''അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ സിപിഎം വിടുന്നത് എളുപ്പമല്ല. ഒറ്റപ്പാലത്ത് നിന്ന് ആര് മത്സരിച്ചാലും എല്‍ഡിഎഫ് ഉയര്‍ന്ന ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തും.'' ഒരു മുതിര്‍ന്ന സിപിഎം ജില്ലാ നേതാവ് പറഞ്ഞു.

Summary

Congress is moving to field former CPM MLA P K Sasi in the Ottapalam assembly constituency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com