

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ കർശന നിർദേശം നൽകി. വിവിധ സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളിൽ വൻ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നടപടി. ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിന് പിന്നാലെ, പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ലഭിച്ച ഒട്ടനവധി പരാതികളിൽ സർക്കാർ നേരിട്ടുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയായി സർക്കാരിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും പിഎസ്‌സിയുടെ പ്രവർത്തനങ്ങൾക്കെതിരെയാണ്. മുൻപ് ഇത്തരം പരാതികൾ ഉയർന്നാൽ അത് പിഎസ്‌സിക്ക് തന്നെ കൈമാറുന്ന പഴയ രീതി ഇനി തുടരേണ്ടതില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ,ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ പരാതികൾഅന്വേഷണ സംഘത്തിന് കൈമാറും. പിഎസ്‌സിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ അഞ്ചു വർഷമായി യാതൊരുവിധ തുടർനടപടികളും ഉണ്ടാകുന്നില്ലെന്ന ഉദ്യോഗാർത്ഥികളുടെ ആക്ഷേപവും ശക്തമാണ്.
റിസർച്ച് ഓഫീസർ പരീക്ഷയിലും ആസൂത്രണ ബോർഡിലും ഗുരുതര ക്രമക്കേടെന്ന് പരാതി
സമീപകാലത്ത് നടന്ന പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചും വിപുലമായ അന്വേഷണത്തിന് സർക്കാർ ഒരുങ്ങുകയാണ്. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിലുണ്ടായ വീഴ്ചയെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്ന പരീക്ഷയിലെ ചോദ്യങ്ങൾക്ക് പ്ലസ് ടു നിലവാരം പോലും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന പരാതി.
പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങൾക്കും ഓപ്ഷൻ ‘ബി’ (Option B) ഉത്തരമായി വരുന്ന രീതിയിലാണ് ഉത്തരസൂചിക തയ്യാറാക്കിയിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.
പരീക്ഷാ നടത്തിപ്പിലെ ഈ അപാകതകൾ ചൂണ്ടിക്കാണിച്ച് പുനപ്പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിടാനും അർഹരായവർക്ക് ജോലി ഉറപ്പാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates