കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുംമായി മന്ത്രി കെ എൻ ബാല​ഗോപാൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുംമായി മന്ത്രി കെ എൻ ബാല​ഗോപാൽ കൂടിക്കാഴ്ച നടത്തിയപ്പോൾഎക്സ്/ ഫയൽ ചിത്രം

കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റേത്; മറുപടിയുമായി കേരളം സുപ്രീംകോടതിയില്‍

പല വസ്തുതകളും മറച്ചു വെച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്ന് കേരളം
Published on

ന്യൂഡല്‍ഹി: കേരളം കടമെടുക്കുന്നത് കാരണം സമ്പദ്ഘടന തകരുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പല വസ്തുതകളും മറച്ചു വെച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാരിന്‍റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടം. കേരളം കടമെടുക്കുമെന്നതുകൊണ്ട് സമ്പദ് ഘടന തകരാറിലാകുമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ സാഹചര്യം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. കേരളത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ബജറ്റില്‍ നീക്കിവെക്കുന്നത് വലിയ തുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെ നീക്കിവെക്കുന്നില്ല. ഇപ്രകാരം നീക്കിവെക്കുന്നതു മൂലം സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ വലിയ നേട്ടമുണ്ടാകുന്നുണ്ട്.

നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല. സംസ്ഥാനത്തിന്റെ അവകാശമാണ്. നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല. വിഹിതശതമാനം കണക്കാക്കിയതില്‍ കേരളത്തോട് നീതികേട് കാട്ടി. സാമൂഹിക സൂചികകളില്‍ കാലോചിതമായ മാറ്റം വരുത്തണം. ജിഎസ്ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്റില്‍ ഉള്‍പ്പെടുത്തിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഗ്രാന്റ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുംമായി മന്ത്രി കെ എൻ ബാല​ഗോപാൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ്; ഇടതു മുന്നണി സീറ്റ് ചര്‍ച്ച നാളെ

കേരളത്തിന്റെ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ സത്യവാങ്മൂലം നല്‍കുന്നതിന് പകരം കുറിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പു പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ കേരളത്തെ കുറ്റപ്പെടുത്തി സുപ്രീംകോടതിയില്‍ ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പിന് മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രവാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളുന്നത്.

സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി സംസ്ഥാന ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് കേന്ദ്ര നിലപാടിനെതിരെ കടുത്ത വിമര്‍ശനങ്ങളോടെ മറുപടി സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ സാഹചര്യങ്ങളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com