'ജീവിതം തകര്‍ന്നെന്ന് മെസേജ്' ; രഖില്‍ മാനസയുമായി അടുത്തത് മറ്റൊരു പ്രണയം തകര്‍ന്നശേഷം ; ഞെട്ടിപ്പോയെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍

രഖില്‍ കോതമംഗലത്ത് ഉള്ള വിവരവും കുടുംബത്തിന് അറിയില്ലായിരുന്നു
രഖില്‍, മാനസ / ഫയൽ ചിത്രം
രഖില്‍, മാനസ / ഫയൽ ചിത്രം
Updated on
1 min read

കണ്ണൂര്‍: മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് രഖില്‍ മാനസയെ പരിചയപ്പെട്ടതെന്ന് വെളിപ്പെടുത്തല്‍. പൊലീസ് താക്കീത് ചെയ്തശേഷവും ബന്ധം അവസാനിപ്പിക്കാന്‍ രഖില്‍ തയ്യാറായിരുന്നില്ലെന്ന് സഹോദരന്‍ പറഞ്ഞു. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ മാനസികമായി തളര്‍ത്തി. ജീവിതം തകര്‍ന്നെന്ന് തനിക്ക്  രഖില്‍ മെസേജ് അയച്ചിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നാണ് രഖില്‍ പ്രതീക്ഷിച്ചിരുന്നതെന്നും സഹോദരന്‍ പറഞ്ഞു. മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മാനസീക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാനും രഖില്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ വീട്ടുകാരെ അറിയിച്ചിരുന്നു.

രഖില്‍ കോതമംഗലത്ത് ഉള്ള വിവരവും കുടുംബത്തിന് അറിയില്ലായിരുന്നു. കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരില്‍ നിന്ന് ഇയാള്‍ പോയത്. ജോലിക്കായി ഗള്‍ഫില്‍ പോകാനും ശ്രമം തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇതും നടന്നില്ല. പിന്നീട് കോയമ്പത്തൂര്‍ വഴി പോകാനും ശ്രമം നടത്തിയിരുന്നു. 

അതിനിടെ രഖിലിന് കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓണ്‍ലൈന്‍ മാര്യേജ് വെബ്‌സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും രഖിലിന്റെ അമ്മ പറഞ്ഞതായി അയല്‍വാസി പറഞ്ഞു. ജൂലൈ നാലിന് രഖില്‍ കോതമംഗലം നെല്ലിമറ്റത്ത് എത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. നെല്ലിമറ്റത്ത് എത്താന്‍ ഒരു സുഹൃത്ത് സഹായിച്ചതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റിയും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

പ്രതി കൊല്ലപ്പെട്ടത് അന്വേഷണത്തില്‍ വെല്ലുവിളിയാണെന്ന് എറണാകുളം റൂറല്‍ എസ്പി കാര്‍ത്തിക് പറഞ്ഞു. കണ്ണൂര്‍ പൊലീസിന്റെ കൂടി സഹകരണത്തോടെ വിശദമായി അന്വേഷിക്കും. രഖില്‍ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രഖില്‍ തോക്ക് കൈവശം വെച്ചിരുന്നു എന്നത് ഞെട്ടിച്ചുവെന്ന് ബന്ധു പറഞ്ഞു. രഖിലിന് നാട്ടില്‍ അടുത്ത സുഹൃത്തുക്കളില്ലെന്നും ബന്ധു പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com