കൊല്ലം: സമ്മാനമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി വിൽപനക്കാരന്റെ കൈയിൽ നിന്ന് ടിക്കറ്റും പണവും വാങ്ങിയയാൾ അറസ്റ്റിൽ. വെഞ്ചേമ്പ് ബ്ലാത്തൂർ ഹൗസിൽ ഷാജി ( 51) ആണ് പിടിയിലായത്. മാറനാട് എൽപി സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന മാറനാട് മലയിൽ രതീഷ് വിലാസത്തിൽ രതീഷ് കുമാറാണ് തട്ടിപ്പിന് ഇരയായത്.
ഈ മാസം 14ന് ആയിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഷാജി നമ്പർ തിരുത്തിയ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് രതീഷിനെ എൽപിക്കുകയായിരുന്നു. അവസാനത്തെ 8 എന്ന അക്കം 3 എന്ന് തിരുത്തിയ ടിക്കറ്റാണ് നൽകിയത്. നൽകിയ നമ്പരിന് 1000 രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചപ്പോൾ 10 ടിക്കറ്റും ബാക്കി 600 രൂപ പണമായും കൈപ്പറ്റുകയും ചെയ്തു. പിന്നീട് ലോട്ടറി മൊത്ത വിതരണ ഏജൻസിയെ സമീപിച്ചപ്പോഴാണ് രതീഷിനു തട്ടിപ്പ് മനസിലായത്.
സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കരിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്. വ്യാജ നമ്പർ പതിച്ച സ്കൂട്ടറാണ് ഷാജി ഉപയോഗിച്ചിരുന്നത്. സമാനമായ തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഷാജിയെ റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates