പിന്നില്‍ നിന്നും ആക്രമിച്ചു; പാക്കു വെട്ടുന്ന കത്തി കൊണ്ട് കഴുത്തറുത്തു, മൃതദേഹം കിണറ്റില്‍ തള്ളി; മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഡിസിപി അജിത്ത് ചെന്നൈ പൊലീസിൻെറ സഹായം തേടിയതോടെയാണ് ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലാകുന്നത്
പ്രതി ആദം അലി, കൊല്ലപ്പെട്ട മനോരമ/ ഫയല്‍
പ്രതി ആദം അലി, കൊല്ലപ്പെട്ട മനോരമ/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം കേസവദാസപുരത്ത് വീട്ടമ്മ മനോരമയെ പ്രതി ആദം അലി കഴുത്തറുത്തശേഷമാണ് കിണറ്റില്‍ തള്ളിയതെന്ന് പൊലീസ്. വീട്ടമ്മയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ അപ്പോള്‍. നിലവിളിച്ചപ്പോള്‍ വായ കൂട്ടിപ്പിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് അറുത്തുവെന്നും ആദം അലി വ്യക്തമാക്കിയതായി പൊലീസ് സൂചിപ്പിച്ചു. 

മനോരമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാത്തതിനാല്‍ അതിക്രൂര കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍  പൊലീസ് പുറത്തുവിട്ടിരുന്നില്ല. 21 കാരനായ പ്രതി ആദം അലി സ്വദേശമായ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ചെന്നൈയില്‍ വെച്ചാണ് പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും.

മനോരമയുടെ മൃതദേഹത്തിൻെറ നെറ്റിയിൽ ആഴത്തിലുള്ള ചതവുമുണ്ട്. ഇത് കിണറ്റിലേക്കിട്ടപ്പോള്‍ ഉണ്ടായതാണോയെന്നാണ് സംശയിക്കുന്നത്. തുടക്കത്തിൽ കേസന്വേഷണത്തിൽ പൊലീസ് കാണിച്ച അലംഭാവമാണ് പ്രതി സംസ്ഥാനം വിടാൻ ഇടയാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. മനോരമയുടെ വീടിനടുത്തുള്ള കിണറുകള്‍ പരിശോധിക്കാനും വെള്ളം വറ്റിക്കാനും ആദ്യം മെഡിക്കൽ കൊളജ് പൊലീസ് തയ്യാറായില്ല.

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് രാത്രി ഫയർഫോഴ്സിനെ വിളിച്ച് കിണർ വറ്റിച്ചത്. ഇതോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അതിഥി തൊഴിലാളികളിൽ ഒരാളെ കാണാനില്ലെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രെയിൻ അലർട്ടിൽ പൊലീസ് വിവരം കൈമാറിയില്ല. ട്രെയിനുകളിലും പൊലീസ് പരിശോധന നടത്തിയില്ല.

അടുത്ത ദിവസം രണ്ടുമണിയോടെയാണ് ചെന്നൈ എക്സ്പ്രസിൽ രക്ഷപ്പെട്ടുവെന്ന് ഷാഡോ പൊലീസിൻെറ പരിശോധയിൽ വ്യക്തമാകുന്നത്. തിരുവനന്തപുരം ഡിസിപി അജിത്ത് ചെന്നൈ പൊലീസിൻെറ സഹായം തേടിയതോടെയാണ് ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com