സെമിനാറിന് ഇല്ല, സിപിഎമ്മിനോട് 'നോ' പറഞ്ഞ് ലീഗ്; കോണ്‍ഗ്രസിനൊപ്പം നില്‍ക്കും

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു, സ്‌ക്രീന്‍ഷോട്ട്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു, സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

മലപ്പുറം:  ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്. പാണക്കാട് ചേര്‍ന്ന ലീഗ് അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. സിപിഎം ക്ഷണിച്ച സെമിനാറില്‍ ലീഗ് പങ്കെടുത്താല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ദോഷമുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇതൊരു ദേശീയ വിഷയമാണ്. ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഏക സിവില്‍ കോഡ് പാര്‍ലമെന്ററില്‍ പാസാകാന്‍ പാടില്ല. കഴിഞ്ഞ ദിവസം മുസ്ലീം സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. മുസ്ലീം വിഷയമായി മാത്രം ഇതിനെ കാണരുത് എന്നതായിരുന്നു പൊതുവിലയിരുത്തല്‍. മുസ്ലീം സംഘടനകള്‍ മാത്രം ഏറ്റെടുത്ത് നടത്തേണ്ട വിഷയവുമല്ല. എല്ലാ സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഓരോ മുസ്ലീം സംഘടനകള്‍ക്കും സ്വതന്ത്രമായി നിലപാട് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കേണ്ട എന്നാണ് യോഗത്തില്‍ തീരുമാനിച്ചതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ലീഗ് യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ്.ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമേ ഇതിന് ശക്തിപകരാന്‍ സാധിക്കൂ. സെമിനാറില്‍ യുഡിഎഫില്‍ നിന്ന് ലീ​ഗിന് മാത്രമേ ക്ഷണമുള്ളൂ. മറ്റു ഘടകകക്ഷികളെ ഒന്നും ക്ഷണിച്ചിട്ടില്ല. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഏകസിവില്‍ കോഡ് വിഷയത്തില്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com