തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു. രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങള്‍ പാടുള്ളൂവെന്ന് പൊലീസ് നിര്‍ദേശിച്ചു. ആള്‍ക്കൂട്ടങ്ങള്‍ പാടില്ല, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി 10 ന് ശേഷം പാര്‍ട്ടികള്‍ പാടില്ല. കടകള്‍ രാത്രി പത്തുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. രാത്രി കർഫ്യൂ നിലവില്‍ വന്നതോടെ ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആഘോഷം കരുതലോടെ വേണം
ഒമൈക്രോൺ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കടകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം.
ഓഫീസുകൾ, തൊഴിലിടങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, കടകൾ, പൊതുഗതാഗത ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളിൽ അകലം പാലിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധശേഷി മറികടക്കാൻ സാധ്യത
ചുരുങ്ങിയ ദിവസം കൊണ്ടു വേഗത്തിൽ പടരുന്ന വകഭേദമാണ് ഒമൈക്രോൺ. വാക്‌സീൻ എടുത്തവർക്കു ഗുരുതരാവസ്ഥ കുറവാണെങ്കിലും അതു നൽകുന്ന പ്രതിരോധശേഷി മറികടക്കാനും രണ്ടാമതും വൈറസ് ബാധിക്കാനും മറ്റു വകഭേദങ്ങളെക്കാൾ സാധ്യതയുണ്ട്.
ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ 7 ദിവസം വീടുകളിൽ കഴിയുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോവുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും വേണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates