

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധനയിൽ 244 അറസ്റ്റിൽ. വിവിധ നിരോധിത ലഹഹി മരുന്നുകൾ കൈവശം വച്ചതിനു 246 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലാണ് അറസ്റ്റ്. കൊച്ചിയിലാണ് ഏറ്റവും കൂടുതൽ അറസ്റ്റ്.
സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ലഹരി മരുന്നു വിൽപ്പനയിൽ ഏർപ്പെടുന്ന സംശയിക്കുന്ന 1373 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ ഉൾപ്പെടെ കിലോ കണക്കിനു കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ളവ ഇവരിൽ നിന്നു കണ്ടെത്തി. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന.
കൊച്ചിയിൽ 61 പേരാണ് പിടിയിലായത്. തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 48 പേര്‍ അറസ്റ്റിലായി. ആലപ്പുഴയിൽ 45 പേരും ഇടുക്കിയിൽ 32 പേരും അറസ്റ്റിലായി. പരിശോധനയിൽ കോഴിക്കോട് ഉള്ള്യേരിയിൽ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ട്.
ലഹരി വിപണനത്തിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുൻകൂട്ടി വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരെ തുടർച്ചയായി നിരീക്ഷണത്തിൽ വയ്ക്കുകയും പിന്നീടു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലുമാണ് റെയ്ഡുകൾ. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന. പൊലീസും നര്‍ക്കോട്ടിക് സെല്‍ ടീമംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates