'അഫ്രീദിയുമായി സഹകരിച്ചത് ഔദ്യോഗിക പൂര്‍വവിദ്യാര്‍ഥി സംഘടനയല്ല'; വിശദീകരണവുമായി കുസാറ്റ്

കുസാറ്റ് അലുമ്‌നി നെറ്റ്‌വര്‍ക്ക് എന്ന സിഎഎന്‍ ആണ് സര്‍വകലാശാലയുടെ ഔദ്യോഗിക പുര്‍വ വിദ്യാര്‍ഥി സംഘടന
Shahid Afridi
Shahid Afridi ദുബായില്‍ മലയാളികൾ സംഘടിപ്പിച്ച പരിപാടിയില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിഎക്സ്
Updated on
1 min read

കൊച്ചി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ( Shahid Afridi ) കുസാറ്റ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തില്‍ വിശദീകരണവുമായി സര്‍വകലാശാല. ദുബായില്‍ ഷാഹിദ് അഫ്രീദിക്ക് ആതിഥേയത്വം വഹിച്ച സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂര്‍വവിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന സംഘടനയുമായി കുസാറ്റിന് യാതൊരു വിധത്തിലുമുള്ള ബന്ധവും ഇല്ലെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

കുസാറ്റ് അലുമ്‌നി നെറ്റ്‌വര്‍ക്ക് എന്ന സിഎഎന്‍ ആണ് സര്‍വകലാശാലയുടെ ഔദ്യോഗിക പൂര്‍വ വിദ്യാര്‍ഥി സംഘടന. യുഎഇയില്‍ പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന കൂട്ടായ്മയെ കുറിച്ചോ ദുബായില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയെക്കുറിച്ചോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നും കുസാറ്റ് അധികൃതര്‍ അവകാശപ്പെടുന്നു.

കുസാറ്റിന്റെ പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളോട് സഹകരിക്കും മുന്‍പ് ഇത്തരം കൂട്ടായ്മകളുടെ ആധികാരികത പരിശോധിക്കാന്‍ കുസാറ്റ് പൂര്‍വവിദ്യാര്‍ഥികളോട് നിര്‍ദേശിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിജ്ഞാബദ്ധമാണ്, കൂടാതെ രാജ്യത്തിന്റെ അഭിമാനം അപകടപ്പെടുത്തുന്ന വിധത്തില്‍ ഒരു തരത്തിലും പ്രവര്‍ത്തിക്കില്ലെന്നും സര്‍വകലാശാല പറയുന്നു.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍ ദുബായില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പങ്കെടുത്തതിനെതിരെ എബിവിപി കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതിയുള്‍പ്പെടെ എബിവിപി പരാതി നല്‍കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രതികരണം.

പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധത്തില്‍ വലിയ വിള്ളല്‍ വീണ സാഹചര്യമാണ് പരിപാടിയെ വിവാദത്തിലേക്ക് എത്തിച്ചത്. ഷാഹിദ് അഫ്രീദി മലയാളികള്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ എത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണം എന്ന പേരില്‍ ചില പാക് മാധ്യമങ്ങളും ചടങ്ങ് വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരം എത്തിയത് ക്ഷണിക്കാതെയാണെന്നായിരുന്നു സംഘടകരുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com