കണ്ണൂർ: പയ്യന്നൂരിൽ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും ഒന്നരക്കോടിയോളം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പൊലീസിന്റെ പിടിയിലായി. മാലൂർ കുണ്ടേരി പൊയിലിലെ വയൽ ഹൗസിൽ അശ്വന്തി (26) നെയാണ് പയ്യന്നൂർ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കുണ്ടേരി പൊയിലിൽ വെച്ച് പൊലീസ് സംഘം വളയുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെ ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടിയിരുന്നു.
മഹാരാഷ്ട്രയിൽ നിന്നും സ്വന്തം കാറിൽ തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വർണ്ണ വ്യാപാരി കുമാർ ജലന്തർ നിഗം, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരെയാണ് സംഘം വഴിയിൽ തടഞ്ഞുനിർത്തി ഹൈവേ കൊള്ളയ്ക്ക് ഇരയാക്കിയത്. കഴിഞ്ഞ മാസം രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂർ എടാട്ട് വെച്ചായിരുന്നു നാടകീയമായ കവർച്ച നടന്നത്.
കാർ ഉപേക്ഷിച്ച നിലയിൽ; പുറത്തുവന്നത് വൻ കവർച്ചാ വിവരം
പ്രതികൾ വ്യാപാരിയിൽ നിന്നും തട്ടിയെടുത്ത കാർ പിന്നീട് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പയ്യന്നൂർ പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് അന്തർസംസ്ഥാന ബന്ധമുള്ള വലിയൊരു 'സ്വർണ്ണം പൊട്ടിക്കൽ' ക്രിമിനൽ സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.
വ്യാപാരിയുടെ കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണ്ണാഭരണങ്ങളും ഒന്നരക്കോടിയോളം രൂപയും കവർച്ചാ സംഘം കവർന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുമാർ ജലന്തർ നിഗമിന്റെ യാത്രാവിവരങ്ങൾ കൃത്യമായി ചോർത്തി നൽകിയ ആസൂത്രകർ കവർച്ചാ സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും കവർച്ച ചെയ്ത പണവും സ്വർണ്ണവും എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചും അറസ്റ്റിലായ അശ്വന്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates