മറയൂർ; മറയൂർ പെരിയകുടിയിൽ ബന്ധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി സുരേഷിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. അതിനു പിന്നാലെ കൊലയ്ക്കുശേഷം ചന്ദന റിസർവിനുള്ളിൽ ഒളിപ്പിച്ചുവച്ച കമ്പി പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രിയാണു സുരേഷ് ബന്ധുവായ രമേശിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രതിയുടെ മൊഴി.
ഒരു മാസത്തോളമായി പെരിയകുടിയിൽ താമസിച്ചു കൃഷിസ്ഥലത്തെ കൃഷിപ്പണികൾക്കിടെയാണ് മാതൃസഹോദരന്റെ വീട്ടിൽ രമേശ് താമസിക്കാനെത്തിയത്. സംഭവദിവസം രമേശ് വാങ്ങിക്കൊണ്ടുവന്ന മദ്യം ഇരുവരും വീടിന്റെ പരിസരത്ത് കുടിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇതിനിടയില്‍ സ്ഥലത്തിന്റെ കാര്യം ഉയര്‍ന്നുവന്നു. സ്ഥലംതന്നില്ലെങ്കില്‍ കൊല്ലുമെന്നൊക്കെ രമേശ് പറഞ്ഞെങ്കിലും സുരേഷ് ഒന്നും സംസാരിച്ചില്ല. പിന്നീട്, ഒരുകട്ടിലില്‍ ഒന്നിച്ചുകിടന്നു.
രമേശ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം സമീപം പണിതുകൊണ്ടിരുന്ന വീട്ടില്‍നിന്ന് ഇരുമ്പുപൈപ്പു കൊണ്ടുവന്ന് രമേശിന്റെ തലയ്ക്ക് നിരവധി തവണ അടിച്ചു. ആദ്യത്തെ അടിയില്‍തന്നെ ഒന്ന് അനങ്ങാന്‍പോലും കഴിയാതെയായി രമേശ്. പിന്നീട് ആണിപറിക്കുന്ന കമ്പി വായില്‍കൂടി കുത്തിയിറക്കി. കൃത്യത്തിനു ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കമ്പിയുമായി മറയൂര്‍ മേഖലയില്‍ വന്നു.
മറയൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു വനത്തിനുള്ളിലെ മരത്തടിയിൽ ഒളിപ്പിച്ചു വച്ച ശേഷം നടക്കുന്നതിനിടെ ചന്ദനക്കാവലിൽ ഏർപ്പെട്ടിരുന്ന വാച്ചർ സുരേഷിനെ കണ്ടു ചോദ്യംചെയ്തു. മറുപടിയായി ഒരാളെ കൊന്നിട്ടു വരുന്നതായും സുരേഷ് പറഞ്ഞു. ഇതിനു ശേഷം ഉച്ചയോടെ സുരേഷിനെ പൊലീസ് വനത്തിനുള്ളിൽ വച്ച് തന്നെ പിടികൂടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates