

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃയോഗങ്ങളില്‍ പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം തുടരുന്നു. പിണറായി വിജയന്‍ സ്തുതിപാഠകരുടെ പിടിയിലാണ്. വ്യക്തി പൂജ അടങ്ങിയ തിരുവാതിര പിണറായി ആസ്വദിക്കുന്ന അവസ്ഥയിലെത്തിയെന്നും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
കൊല്ലത്തു വന്നാല്‍ പിണറായി വിജയന് ഒരു നേതാവിനെ മാത്രമാണ് ഇഷ്ടം. ബാക്കി അംഗങ്ങള്‍ക്കെല്ലാം തീണ്ടലാണെന്നും ഒരു പ്രതിനിധി കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു നേരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ ഭംഗിയായി നയിച്ച പാര്‍ട്ടിയെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ ഇല്ലാതാക്കി. ഏകാധിപതികളെപ്പോലെ പെരുമാറുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ശാപമായി മാറിയെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്ത നേതാവാണ്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണ്. അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും. തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെന്നും ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും വിമര്‍ശനമുണ്ടായി. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്ത ആള്‍ ജില്ലാ സെക്രട്ടറി ആയതാണ് ജില്ലയിലെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായത്. ഹാപ്പിനെസ് ഫെസ്റ്റിവല്‍ സംഘാടനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കി വന്ന അമൂല്‍ ബേബിയാണെന്ന് തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു.കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നും അംഗങ്ങള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates