

തൃശൂർ; ബാറിൽ അടിയുണ്ടാക്കി വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. പുലാക്കോട് സ്വദേശി ഗോപാലകൃഷ്ണൻ എന്ന ബാലനെയാണ് ദുബായിൽ നിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. 2019 ഒക്ടോബറിൽ ചേലക്കരയിലെ ബാറിൽ വച്ചാണ് അടിപിടി നടക്കുന്നത്.
കീഴടങ്ങാതിരുന്നതോടെ ഇന്റർപൊളിന്റെ സഹായം തേടി
പ്രതിയെ പിടികൂടുന്നതിനായി ചേലക്കര പോലീസ് ആദ്യം ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കീഴടങ്ങാതെ വന്നതോടെ പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ച് ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയായിരുന്നു. ഇതോടെ ദുബായിലായിരുന്ന പ്രതിയെ ഇന്റർപോൾ അറസ്റ്റ് ചെയ്ത് കഴിഞ്ഞ 16ന് ഡൽഹിയിലെത്തിച്ചു. തുടര്‍ന്ന് ചേലക്കര പോലീസ് ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു നാട്ടിലെത്തിക്കുകയായിരുന്നു.
അടിപിടിയിൽ യുവാവിന് പരുക്കേറ്റു
സംഭവത്തിൽ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. നാലുപേരെയും മുൻപ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ബാറിലുണ്ടായ അടിപിടിയിൽ പാലക്കാട് സ്വദേശിയായ സതീഷ് എന്ന യുവാവിന് സാരമായി പരിക്കേൽക്കുകയും ഇയാളുടെ നാലു പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഗോപാലകൃഷ്ണൻ ഒറ്റപ്പാലത്ത് നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തുകയും അവിടെ നിന്ന് സുഹൃത്തിൻ്റെ സഹായത്തോടെ ദുബായിലേക്ക് കടക്കുകയുമായിരുന്നു. ഇയാളെ രക്ഷപെടാൻ സഹായിച്ചയാളെ അഞ്ചാം പ്രതിയാക്കി പൊലിസ് നേരത്തെ അറസ്റ്റ ചെയ്തിരുന്നു. കേസിന്റെ വിചാരണ നടന്നു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates