

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്. പുലർച്ചെ 7 ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്.
കോട്ടയത്ത് രാത്രി മുതല്‍ മഴ ശക്തമായതോടെ, മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയം കുമരകം വൈക്കം റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. തിരുവാര്‍പ്പ്, കുമരകം, അയ്മനം, ആര്‍പ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പമ്പാ നദിയിലും ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവരുടെ യോഗമാണ് വിളിച്ചത്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കും.
അതിശക്ത മഴയുടെ സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ എട്ട് മരണം സ്ഥിരീകരിച്ചെന്നും, എട്ടു പേരെ കാണാതായിട്ടുണ്ടെന്നും 13 പേര്‍ക്ക് പരിക്കേറ്റുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates