കൊല്ലം: 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയില്‍ തട്ടിപ്പു നടത്തിയ കേസില്‍ എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയില്‍ കൂട്ടിക്കട കെഎന്‍ആര്‍ നഗര്‍ 115 ദാറുസലാം വീട്ടില്‍ ഷമീമയ്ക്ക് (43) 3 വര്‍ഷം തടവും 5,000 രൂപ പിഴയും. കേസിലെ രണ്ടാം പ്രതി മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സുനില്‍ ദാസ് (38) കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും വിധി പറയുന്നതിന്റെ തലേന്ന് ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. ഷമീമയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പ്രതികളെ കോടതി വിട്ടയച്ചു. ഒന്നരപതിറ്റാണ്ടു മുമ്പാണ് തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതി പ്രകാശ് ലാലിൻറെ നേതൃത്വത്തിൽ നടത്തിയ ഒമ്പത് തട്ടിപ്പ് കേസുകളിൽ ആദ്യത്തെ വിധിയാണത്. ബാക്കി കേസുകളിലെ വിചാരണ പുരോഗമിക്കുകയാണ്.
നാലാംപ്രതി ഇരവിപുരം ആക്കോലില്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജിത്, അഞ്ചാംപ്രതി ഇരവിപുരം വാളത്തുംഗല്‍ മമതയില്‍ അനീഷ് ഗോപിനാഥ്, ഷമീമയുടെ ഭര്‍ത്താവും ഏഴാം പ്രതിയുമായ മയ്യനാട് താഴത്തു ചേരിയില്‍ കൂട്ടിക്കട കെഎന്‍ആര്‍ നഗര്‍ 115 ദാറുസലാം വീട്ടില്‍ ഷാജി എന്നിവരെയാണ് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(2) ജഡ്ജി ലക്ഷ്മി ശ്രീനിവാസ് വിട്ടയച്ചത്. 8 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി പ്രകാശ് ലാല്‍, മൂന്നാം പ്രതി ഇരവിപുരം വാളത്തുംഗല്‍ രജീഷ് എന്നിവര്‍ വിചാരണ വേളയില്‍ ജീവനൊടുക്കിയിരുന്നു. ആറാം പ്രതി വാളത്തുംഗല്‍ സുരേഷ് ഭവനില്‍ സതീഷ് ബാബു കോടതിയില്‍ ഹാജരാകാത്തതിനാല്‍ വിധി പറഞ്ഞിട്ടില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുനില്‍ ദാസ്, സതീഷ് ബാബു എന്നിവര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.
കോടതിയില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 80 രേഖകളും 2 ഫോണും തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാലത്തറ വിനു കരുണാകരന്‍, എസ് ഷെഹസാദ്, ആര്‍ച്ച ലാല്‍, എസ് അഭിനവ് എന്നിവര്‍ ഹാജരായി. കോട്ടയത്ത് യുപി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് 2010 മേയില്‍ പിഎസ്സി നടത്തിയ പരീക്ഷയിലാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates