

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വന്‍ തോൽവിയ്ക്ക് കാരണം സ്വേച്ഛാധിപത്യ പ്രവണതകളും, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവവുമാണെന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അണികള്‍ക്കുള്ളില്‍ ഭയമാണ്. അതേസമയം കേരളത്തിലുടനീളം പാര്‍ട്ടിക്കുള്ളിലെ നീരസം വളര്‍ന്നുവരികയാണ്. ബംഗാളില്‍ സംഭവിച്ചതുപോലെ ഒരു പൊട്ടിത്തെറിയിലേക്ക് അത് ഇതുവരെ പൊട്ടിപ്പുറപ്പെട്ടിട്ടില്ല. പക്ഷേ അത് ഏത് നിമിഷവും സംഭവിക്കാമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലുള്ളവര്‍ക്ക് എന്തെങ്കിലും നേടിയെടുക്കണമെന്നുണ്ടെങ്കില്‍ അവര്‍ നേതൃത്വത്തെ പ്രീണിപ്പിക്കണം. അതുകൊണ്ടുതന്നെ അവര്‍ വെറും 'യെസ്മാന്‍മാര്‍' (നേതൃത്വം പറയുന്നതിനെല്ലാം അന്ധമായി സമ്മതം മൂളുന്നവര്‍) ആയി മാറുന്നു. സാധാരണ അംഗങ്ങളോ പ്രാദേശിക തലത്തിലുള്ള നേതാക്കളോ പാര്‍ട്ടിയുടെ നിലപാടുകളെ എതിര്‍ത്താല്‍ അവരെ ഭീഷണിപ്പെടുത്തപ്പെടും. അവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. ഭയത്തിലൂടെ ആളുകളെ കീഴ്‌പ്പെടുത്തുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അതാണ് ഇന്ന് സിപിഎം പ്രാവര്‍ത്തികമാക്കുന്നത്. വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
സിപിഎം ഫാസിസ്റ്റ് പാത പിന്തുടരുന്നു എന്നല്ല, മറിച്ച് പാര്‍ട്ടി ഇപ്പോള്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന്, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായി ജനാധിപത്യ കേന്ദ്രീകരണം മാത്രം നടപ്പിലാക്കുന്ന ഒരു അവസ്ഥയില്‍ പാര്‍ട്ടി എത്തിയിരിക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍, പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍, തുറന്ന ചര്‍ച്ചകള്‍ നടക്കുന്നില്ല. ഒരു വ്യക്തിയുടെ തീരുമാനം നടപ്പിലാക്കുകയോ അന്ധമായി അംഗീകരിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ്. അത് ഫാസിസത്തിന്റെ അടയാളമാണ്.
ഇപ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികളിലും, താഴ്ന്ന ഘടകങ്ങളിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ചെറിയ മാറ്റമായിട്ടാണ് കാണുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നു. പാര്‍ട്ടി നാശത്തിലേക്ക് നീങ്ങുകയാണെന്നും തെറ്റുകള്‍ തിരുത്തിയാല്‍ മാത്രമേ അത് നിലനില്‍ക്കൂ എന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഈ പോരാട്ടം നടത്തിയത്. ഇല്ലെങ്കില്‍, പാര്‍ട്ടിയെ കാത്തിരിക്കുന്നത് ബംഗാള്‍ യൂണിറ്റിന് സമാനമായ ഒരു വിധിയാണ്. പാര്‍ട്ടിയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നേതൃസ്ഥാനങ്ങളിലുള്ള ആളുകളെ നമ്മള്‍ കണ്ടിട്ടില്ല. ഇതുവരെ, സാധാരണ അംഗങ്ങള്‍ ഭയം കാരണം സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വം ആ ഭയം ഇല്ലാതാക്കാന്‍ സഹായിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. പാര്‍ട്ടി എന്നെ ഈയൊരു സാഹചര്യത്തിലേക്ക് നിര്‍ബന്ധിതനാക്കുകയായിരുന്നു. സിപിഎം ടി ഐ. മധുസൂദനന് പകരം മറ്റാരെയെങ്കിലും ആയിരുന്നു മത്സരിപ്പിച്ചിരുന്നതെങ്കില്‍ ഈ പോരാട്ടത്തിലേക്ക് ഇറങ്ങുകപോലുമില്ലായിരുന്നു. പാര്‍ട്ടിയുടെ മൂല്യച്യുതിക്കെതിരെ അഞ്ച് വര്‍ഷത്തോളം പാര്‍ട്ടിക്കുള്ളില്‍ തന്നെ സമരം നടത്തി വരികയായിരുന്നു. എന്നാല്‍ നീതി നിഷേധിക്കപ്പെട്ടതോടെയാണ്, പരസ്യമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്. ഇത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടലിലേക്ക് നയിച്ചത്. ഒരു പ്രതിഷേധ സൂചകമായാണ് ഞാന്‍ മത്സരിച്ചത്. ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥമാണെന്ന് പാര്‍ട്ടിക്കുള്ളിലെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പോലും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാണെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates