തിരുവനന്തപുരം; യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ക്ലാർക്കായ സുരേഷ് (41) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വത്തിനു വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഉപദ്രവം പതിവ്
മാനോദൗർബല്യമുള്ള നിഷയെ ഇയാൾ ഉപദ്രവിക്കുന്നത് പതിവാണ്. ഒൻപതാം തിയതി ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഷയെ അടുത്ത ദിവസം ഇയാൾ ജനറൽ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയിൽ എത്തിക്കണമെന്നു പറഞ്ഞ് ഇയാൾ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി. രാവിലെ വീട്ടിൽ ബഹളം കേട്ടിരുന്നതായി അയൽവാസികളും പറഞ്ഞു. സുഹൃത്തുക്കൾ ആംബുലൻസുമായി എത്തുമ്പോൾ നിഷ ബോധമില്ലാതെ തറയിൽ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടർന്ന് ഇവരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പൊലീസെത്തി പരിശോധിച്ച് ഇവരുടെ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു
മരണം തലയ്ക്കടിയേറ്റ്
തലയ്ക്ക് അടിയേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുഖവും തുടയും അടിച്ചുതകർത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെ സുരേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് ഇയാൾ സമ്മതിച്ചത്. തടിക്കഷണം ഉപയോഗിച്ച് നിഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates