പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മദ്യപാനത്തിനിടെ തര്‍ക്കമായി; കല്ലുകൊണ്ട് തലയ്ക്കടിച്ചു; അഗളി സ്വദേശിയുടെ മരണം കൊലപാതകം

ഒരാഴ്ച മുന്‍പാണ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ജോലിക്കായി ഉടുമ്പിറങ്ങി മലയില്‍ എത്തിയത്.
Published on

കോഴിക്കോട്:  വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ഷെഡില്‍ പാലക്കാട് അഗളി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. അട്ടപ്പാടി സ്വദേശികളായ കൊടത്തറ മുരുകന്‍, മുരുകേശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് അഗളി സ്വദേശിയായ 55കാരനായ ശിവകുമാറിനെ കരിങ്കല്‍ ക്വാറിയുടെ മുകള്‍ ഭാഗത്തുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷെഡില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പറഞ്ഞതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ ക്വാറി നടത്തിപ്പുകാരനും നാട്ടുകാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നാലു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മരണം കൊലപാതകമാണെന്നു വ്യക്തമായത്. 

ഒരാഴ്ച മുന്‍പാണ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ജോലിക്കായി ഉടുമ്പിറങ്ങി മലയില്‍ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി അഞ്ചു പേരും ചേര്‍ന്ന് മദ്യപിച്ചു.മദ്യപാനത്തിനിടയില്‍ മുരുകനും മുരുകേശനും ശിവകുമാറുമായി വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടയില്‍ ഇരുവരും ചേര്‍ന്ന് ശിവകുമാറിന്റെ തലയ്ക്കു വടി കൊണ്ട് അടിക്കുകയും കല്ല് കൊണ്ട് കുത്തി പരുക്കേല്‍പിക്കുകയും ചെയ്തു. ഇതിനു ശേഷം എല്ലാവരും ഷെഡില്‍ തന്നെ കിടന്നുറങ്ങി. തലയ്ക്കു പിന്നില്‍ വടികൊണ്ടുള്ള അടിയേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതാണു മരണകാരണമെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശിവകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com