ആറുവര്‍ഷം മുന്‍പ് കൊല്ലത്ത്, ഇപ്പോള്‍ കോഴിക്കോട്; കടല്‍ ഉള്‍വലിയല്‍ ആവര്‍ത്തിക്കുന്നു, പഠനം നടത്താന്‍ ഇന്‍കോയിസ്

ഉപഗ്രഹ ചിത്രങ്ങളുള്‍പ്പെടെ  ലഭ്യമാകുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക പഠനമാണ് നടത്തുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read


കോഴിക്കോട്: കോതി ബീച്ചിനടുത്ത് കടല്‍ ഉള്‍വലിഞ്ഞ പ്രതിഭാസത്തെക്കുറിച്ച് ഇന്‍കോയിസ്(ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്)  പഠനം നടത്തും. ഉപഗ്രഹ ചിത്രങ്ങളുള്‍പ്പെടെ  ലഭ്യമാകുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാഥമിക പഠനമാണ് നടത്തുക. ആറ് വര്‍ഷം മുമ്പ് കൊല്ലത്തും സമാന പ്രതിഭാസം ഉണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണിത്.

വേലിയേറ്റ സമയത്തെ തിരമാലകളുടെ കൂട്ടിമുട്ടലുകളിലൂടെ ഇത്തരം ഉള്‍വലിയലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്  ഹൈദരാബാദ് ഇന്‍കോയിസിലെ ശസ്ത്രജ്ഞനും എആര്‍ഒ ആന്‍ഡ് എംഡിഎ ഡിവിഷന്‍ തലവനുമായ ഡോ. സുധീര്‍ ജോസഫ് പറയുന്നു. 'ശാസ്ത്രീയ പഠനം നടത്താതെ ഇത് ഉറപ്പാക്കാനാകില്ല. പ്രതിഭാസത്തിന്റെ കാരണവും പ്രത്യാഘാതവും അറിയണമെങ്കില്‍ സ്ഥിരമായ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് വലിയ പഠനം നടത്തണം. പല സ്ഥലങ്ങളിലായി നടക്കുന്നതിനാല്‍ ഇതിന് പരിമിതി ഉണ്ട്. എങ്കിലും ലഭ്യമായ വിവരങ്ങള്‍കൊണ്ട് പഠനം നടത്താനാണ് ആലോചന'- അദ്ദേഹം പറഞ്ഞു.

കോതിയില്‍ കടല്‍ ഉള്‍വലിഞ്ഞ പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍  ശേഖരിക്കും. 200 മീറ്ററിനുള്ളിലുള്ള വേലിയേറ്റമാപിനി യന്ത്രത്തില്‍ നിന്നുള്ള സിഗ്‌നലുകളും പരിശോധിക്കും. കൊല്ലത്ത് ഈ പ്രതിഭാസം ഉണ്ടായ സമയത്തെ ഉപഗ്രഹ ചിത്രങ്ങളും എടുത്ത് താരതമ്യ പഠനം നടത്തും. കോതിയില്‍  ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുനാമിയ്ക്ക് മുമ്പേയായി കടലില്‍ ഇത്തരം മാറ്റമുണ്ടാകാറുണ്ട്. എന്നാല്‍ അത്തരം മുന്നറിയിപ്പുകളൊന്നും ബന്ധപ്പെട്ട സംവിധാനങ്ങളില്‍ ലഭിക്കാത്തതിനാല്‍  സുനാമി സാധ്യതയുമില്ലെന്നാണ് വിദഗ്ധാഭിപ്രായം. പ്രതിഭാസം ആവര്‍ത്തിക്കുന്നുവെങ്കില്‍ കടലില്‍ ഇറങ്ങാതിരിക്കല്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com