

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി മൊഴി നൽകിയതായും പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഞായറാഴ്ച വീട്ടിൽ വച്ച് ഐസ്ക്രീം കഴിച്ച കുട്ടിക്ക് ഛർദിയുണ്ടാവുകയും അവശനിലയിലായ 12കാരനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിറ്റേന്ന് ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം.
തുടക്കം മുതൽ തന്നെ മരണത്തിൽ ദുരൂഹത നിലനിന്നിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നും പൊലീസ് പറയുന്നു. കുട്ടിയുടെ പിതാവുമായുള്ള കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് താഹിറ മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു. താഹിറയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ചു എന്ന് അറിഞ്ഞ് ഭക്ഷ്യവിഷബാധയാണോ കാരണം എന്ന് അറിയാൻ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നി കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates