പുല്‍പ്പള്ളി: വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് മരിച്ചത്.കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പിതാവ് ശിവദാസനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി കേളക്കവല ഭാഗത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ശിവദാസനെ പിടികൂടിയത്.
മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കേളക്കവല ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ശിവദാസനും അമല്‍ദാസും മാത്രമാണ് കതവാക്കുന്നിലെ വീട്ടില്‍ താമസമുണ്ടായിരുന്നത്. ശിവദാസന്റെ പീഡനം ഭയന്ന് ഭാര്യ സരോജിനിയും മകള്‍ കാവ്യയും കബനിഗിരിയിലെ കുടുംബവീട്ടിലാണ് കഴിയുന്നത്.
പെയിന്റിങ് തൊഴിലാളിയായ അമല്‍ദാസ് ബന്ധുവിന്റെ കൃഷിയിടത്തില്‍ രാത്രി കാവലിനുപോയശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം അമല്‍ദാസ് അമ്മയെ ഫോണ്‍ വിളിക്കുന്നതിനിടെയാണ് ശിവദാസന്‍ കോടാലികൊണ്ട് തലയ്ക്കടിച്ചത്. തലയ്ക്കടിയേറ്റ അമല്‍ദാസ് തല്‍ക്ഷണം മരിച്ചു. താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ മകന്‍ ഫോണ്‍ വിളിച്ചതാണ് ശിവദാസനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
'അമ്മയെ വിളിച്ചാല്‍ നിന്നെ ഞാന്‍ ശരിയാക്കു'മെന്ന് ശിവദാസന്‍ പറയുന്നതും തുടര്‍ന്ന് അടിക്കുന്നതിന്റെ ശബ്ദവും സരോജിനി ഫോണിലൂടെ കേട്ടിരുന്നു. ഇതിനുശേഷം മകന്റെ പ്രതികരണമൊന്നുമുണ്ടായില്ല. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പന്തികേട് തോന്നിയ സരോജിനി അയല്‍വാസിയെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്ന അമല്‍ദാസിനെ കണ്ടെത്തിയത്. അമല്‍ദാസിനെ അടിക്കാന്‍ ഉപയോഗിച്ച കോടാലി വീടിന് പിറകുവശത്തുനിന്നും കണ്ടെത്തി.
മരംവെട്ട് തൊഴിലാളിയാണ് ശിവദാസന്‍. ഗോവയില്‍ ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന സരോജിനി കഴിഞ്ഞയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
 
ഈ വാര്‍ത്ത കൂടി വായിക്കൂ എം കെ സാനുവിന്റെ ഭാര്യ എന്‍ രത്നമ്മ അന്തരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
