

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം. മുസ്‍ലിം ലീഗ് നേതാക്കളുമായി മലപ്പുറത്ത് കോൺഗ്രസ് നേതൃത്വം ഇന്ന് കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മറ്റ് ഘടകകക്ഷികളുമായും ചർച്ച നടത്തും. സീറ്റ് വച്ചുമാറുന്നത് ഉൾപ്പെടെ തീരുമാനിക്കാൻ തൊടുപുഴയിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട്
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും എൽജെഡിയും ഇടതുമുന്നണിയിലേക്ക് പോയതോടെ ഒഴിവു വന്ന 15 സീറ്റുകൾ ലക്ഷ്യമിട്ടാണ് പാർട്ടികൾ രംഗത്തുള്ളത്. കഴിഞ്ഞ തവണ 24 സീറ്റുകളിൽ മൽസരിച്ച മുസ്ലിം ലീഗ് ഇത്തവണ 30 സീറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മൽസരിച്ച മുഴുവൻ സീറ്റും വേണമെന്ന് പി ജെ ജോസഫും ആവശ്യപ്പെടുന്നു.
കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നാൽ പകരം കോൺഗ്രസിന്റ കൈവശമുള്ള മൂവാറ്റുപുഴ ചോദിക്കാനാണ് ജോസഫിന്റെ തീരുമാനം. തിരുവല്ലയും റാന്നിയും വച്ചു മാറുന്നതും പരിഗണനയിലുണ്ട്. അഞ്ച് സീറ്റിൽ മൽസരിച്ച ആർഎസ് പി കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റ് കൂടി ആവശ്യപ്പെടും. ജനുവരിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് ഘടകകക്ഷികൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates