തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കിഫ്ബി വായ്പകൾ ഉൾപ്പെടെ സംസ്ഥാനത്തിന് വരുത്തിവെച്ചത് 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുൻ സർക്കാർ അധികാരമൊഴിയുമ്പോൾ ട്രഷറിയിൽ ഏതാണ്ട് 6,000 കോടി രൂപ അവശേഷിപ്പിച്ചിരുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പൊതുജനങ്ങളെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി 'സൃഷ്ടിച്ച കഥകൾ' മാത്രമാണെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച സഭയിൽ ആഞ്ഞടിച്ചു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ട്രഷറിയിൽ ഇത്രയും വലിയ തുക ഉണ്ടായിരുന്നെങ്കിൽ സപ്ലൈകോയുടെ 2,000 കോടിയോളം വരുന്ന കുടിശ്ശിക തീർക്കാനോ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിന്റെ മൂന്നാം ഗഡു നൽകാനോ അത് എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ഇടതു സർക്കാർ ഇറങ്ങുമ്പോൾ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആയിരക്കണക്കിന് കോടി രൂപയുടെ ഡി.എ (DA), ഡി.ആർ (DR) കുടിശ്ശികകൾ പോലും നൽകാതെയാണ് ഒഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) വഴി മാത്രം ഏതാണ്ട് 56,000 കോടി രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാധ്യതയാണ് മുൻ ഭരണകൂടം വരുത്തിവെച്ചതെന്നും അത് ഇപ്പോൾ പുതിയ സർക്കാരിന്റെ തലയിലായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ തന്നെ കിഫ്ബി വായ്പകൾ ഒടുവിൽ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിൽ വരുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായും ഇപ്പോൾ അത് അക്ഷരംപ്രതി സംഭവിച്ചതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗവൺമെന്റിൽ നിന്ന് സ്വതന്ത്രമായാണ് കിഫ്ബി പ്രവർത്തിക്കുകയെന്നും അതിന് സംസ്ഥാന ഫണ്ടുകൾ ആവശ്യമില്ലെന്നും വായ്പകൾ കേരളത്തിന്റെ കടപരിധിയെ ബാധിക്കില്ലെന്നുമായിരുന്നു എൽ.ഡി.എഫ് മുൻപ് വാദിച്ചിരുന്നത്. എന്നാൽ സെസ് ഇനത്തിൽ പിരിച്ചെടുത്ത ആയിരക്കണക്കിന് കോടി രൂപ കിഫ്ബിക്ക് നൽകേണ്ടി വന്നുവെന്നും, സംസ്ഥാനത്തിന്റെ പരമാധികാര ഗ്യാരണ്ടിയിൽ ഉയർന്ന പലിശയ്ക്ക് കിഫ്ബി എടുത്ത വായ്പകൾ ഒടുവിൽ കേരളത്തിന്റെ പൊതു കടപരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്. സ്വന്തമായി യാതൊരു വരുമാനവുമില്ലാത്തതിനാൽ കിഫ്ബിയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളിൽ പകുതിയെങ്കിലും വരുമാനം നൽകുന്നവയായിരിക്കണം എന്ന് താൻ മുൻപ് നൽകിയ ഉപദേശം അന്ന് ഇടതു സർക്കാർ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. നിലവിൽ കിഫ്ബിക്ക് 21,000 കോടി രൂപയുടെ നേരിട്ടുള്ള വായ്പാബാധ്യതയുണ്ടെന്നും, ഇതിന് പുറമെ വികസനത്തിനായി പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി തുക കണ്ടെത്തേണ്ടതുണ്ടെന്നും സഭയിൽ സമർപ്പിച്ച ധവളപത്രത്തിലെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി വിശദീകരിച്ചു. ഇതോടെ കിഫ്ബി മൂലമുള്ള ആകെ ബാധ്യത 56,000 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഒരു 'സമാന്തര ലോകം' അല്ലെങ്കിൽ 'സമാന്തര സർക്കാർ' പോലെയാണ് കിഫ്ബി പ്രവർത്തിച്ചിരുന്നതെന്നും, മുൻ ഭരണത്തിന്റെ സാമ്പത്തിക അശാസ്ത്രീയത പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ഈ ധവളപത്രമെന്നും സതീശൻ വ്യക്തമാക്കി.
ധവളപത്രം സഭയിൽ വെക്കുന്നതിന് മുൻപ് കൃത്യമായ ഫാക്ട് ചെക്കിംഗ് (വസ്തുതാ പരിശോധന) നടത്തിയിരുന്നോ എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായുള്ള കൃത്യമായ നയരേഖകൾ ഇല്ലെന്നും മുൻ സർക്കാർ തുടങ്ങിയ ക്ഷേമ-വികസന പ്രവർത്തനങ്ങളുടെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും പിണറായി വിജയൻ സഭയിൽ കുറ്റപ്പെടുത്തി. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ പല സാമൂഹിക സൂചകങ്ങളും ഇപ്പോൾ സ്തംഭനാവസ്ഥയിലാണെന്നും പല മേഖലകളിലും സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി. കേരളത്തിന്റെ ഭാവിക്കായുള്ള പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും ഇതിലെ പോരായ്മകൾ പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാമെന്നും അവ വരും ബജറ്റിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates