2006 മെയ് 18 തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം കേരളം അതുവരെ കാണാത്ത തരത്തിലുള്ള സത്യപ്രതിജ്ഞ ചടങ്ങിനാണ് സാക്ഷ്യം വഹിച്ചത്. ജനകീയാഭിലാഷം സഫലമായ ചരിത്രമുഹൂര്‍ത്തം. അക്ഷരാര്‍ഥത്തില്‍ ജനകീയോത്സവം. കുറച്ചുകൂടി കാല്‍പനികമായി പറഞ്ഞാല്‍ കാലം കാത്തുവച്ച കാവ്യനീതി. അതായിരുന്നു വിഎസിന്റെ സത്യാപ്രതിജ്ഞാ ചടങ്ങ്.
സാധാരണ നിലയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവന്റെ മുറ്റത്താണ് നടക്കുക. ആദ്യമായിട്ടായിരുന്നു സത്യപ്രതിജ്ഞ പൊതുസ്ഥലത്തേക്ക് മാറ്റുന്നത്. പൗരസമൂഹത്തിന്റെ നിര്‍ബന്ധം മാനിച്ചായിരുന്നു ആ തീരുമാനം. ജനസഹസ്രങ്ങളാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യംകൊണ്ടും അനുപമമായിരുന്നു വേദി. 82ാം വയസിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
2001-06 കാലത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിഎസിനെ ജനകീയ നേതാവാക്കിയത്. എല്ലായിടത്തും ഓടിയെത്തി പൊതുപ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. നിയമസഭയ്ക്കകത്ത് ജനങ്ങളെ അലട്ടുന്ന പ്രയാസങ്ങള്‍ ഒന്നൊന്നായി ഉന്നയിച്ച് അടിയന്തരപ്രമേയങ്ങള്‍, ഒട്ടേറെ പ്രശ്‌നങ്ങളില്‍ നീതിക്കുവേണ്ടി കോടതിയും കയറി. ഓണ്‍ലൈന്‍ ചൂതാട്ടം, അന്യസം സ്ഥാന ലോട്ടറി മാഫിയക്ക് നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണ നടപടി,ക്വാറികള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കി തുടങ്ങി നിരവധി പോരാട്ടങ്ങള്‍ നടത്തി.
2006ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിഎസിന് സീറ്റ് നല്‍കിയില്ല. ഇത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയുടെ നടപടിക്കെതിരെ സുകുമാര്‍ അഴിക്കോട്, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ജനപ്രീതിയുള്ള ഒരു നേതാവിനെ തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നത് നീതിപൂര്‍വമല്ലെന്നായിരുന്നു അവരുടെ വാദം. കേരളത്തിലങ്ങോളമിങ്ങളോം പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മലയാളിയുള്ളിടത്തെല്ലാം ജനനേതാവിനായി ശബ്ദമുയര്‍ന്നു. ഒടുവില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കാര്യം ബോധ്യപ്പെട്ടതോടെ വിഎസിനെ മത്സരിപ്പിക്കാന്‍ തീരുമാനമായി.
മാര്‍ച്ച് അവസാന ആഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടിയിരുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത് മാര്‍ച്ച് 24നും. കേന്ദ്ര കമ്മിറ്റി വിഎസിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മാര്‍ച്ച് 21 ന് തന്നെ തീരുമാനം അറിയിച്ചെങ്കിലും 'എനിക്കൊരു കണ്ടീഷനുണ്ട്. സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം, ഭൂരിപക്ഷ അടിസ്ഥാനത്തില്‍ പറ്റില്ല' വിഎസ് അറിയിച്ചു. മാര്‍ച്ച് 24ന് സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നു. ആറ് പിബി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് 'ജനകീയ കല്‍പ്പന'യ്ക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates