തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ; മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: സ്റ്റാലിന് സതീശന്റെ കത്ത്

കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി  സതീശന്‍ കത്തയച്ചു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി  സതീശന്‍ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചു. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹത്തില്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 

പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്‌നാട് പൂര്‍ണ്ണ പിന്തുണ നല്‍കണം. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണം; ഉന്നതതല യോഗത്തില്‍ കേരളം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പു വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു. അഡിഷനല്‍ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്‌നാട് പ്രതിനിധി) സന്ദീപ് സക്‌സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com