വയനാട്ടിലെ എടവകയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 27-കാരിയുടെ കുടുംബം ഭർത്താവിനെതിരെ പരാതി നൽകി. ഗാർഹിക പീഡനം ആരോപിച്ച കുടുംബം മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.കുപ്പടിത്തറ സ്വദേശിനിയായ അഫ്‌സിലയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന്, ഭർത്താവായ എടവക സ്വദേശി ജാബിർ അഫ്‌സിലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. അഫ്‌സിലയുടെ അമ്മാവൻ സുലൈമാൻ, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാനന്തവാടി പൊലീസിൽ പരാതി നൽകി.
ഭർത്താവും കുടുംബാംഗങ്ങളും അഫ്‌സിലയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മുമ്പ് ദമ്പതികൾക്കിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും, കുടുംബാംഗങ്ങളുടെയും മഹല്ല് കമ്മിറ്റിയുടെയും ഇടപെടലിനെ തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നുവെന്നും സുലൈമാൻ പറഞ്ഞു.കുപ്പടിത്തറ സ്വദേശികളായ പരേതനായ തെറ്റാട്ട് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്‌സില. ഐസിൻ ആദം, ഐസിൻ ഹമദ്, ഐസിൻ ഖൈസ് എന്നിവരാണ് മക്കൾ. വയനാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരം കുപ്പടിത്തറ നടമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഫ്‌സിലയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ ഗാർഹിക പീഡനത്തിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. അഫ്‌സിലയും ജാബിറും തമ്മിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും, ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാകാം മരണം സംഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കി. "അഫ്‌സിലയുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തി. എന്നാൽ ഗാർഹിക പീഡനത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും ശേഖരിച്ച മൊഴികൾ പ്രകാരം ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, തുടർച്ചയായ പീഡനമുണ്ടായിരുന്നതായി സൂചനകളില്ല. നിലവിൽ, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്നുള്ള വൈകാരിക പ്രതികരണത്തിന്റെ ഭാഗമായാകാം ആത്മഹത്യയെന്നാണ് ഞങ്ങൾ കരുതുന്നത്," പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates