'പരാതിയുമായി പുലര്‍ച്ചെ ഒന്നരയ്ക്ക് സ്റ്റേഷനില്‍ പോയി;നേരം വെളുക്കുമ്പോള്‍ കൊണ്ടുത്തരാം എന്നു പറഞ്ഞു'; പൊലീസിന് എതിരെ ഷാന്‍ ബാബുവിന്റെ അമ്മ 

കോട്ടയത്ത് പത്തൊന്‍പതുകാരനെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍, മകനെ ജോമോന്‍ കെ ജോസ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി ഷാന്‍ ബാബുവിന്റെ അമ്മ
ഷാന്‍ ബാബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍/ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ഷാന്‍ ബാബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍/ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
2 min read


കോട്ടയം: കോട്ടയത്ത് പത്തൊന്‍പതുകാരനെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍, മകനെ ജോമോന്‍ കെ ജോസ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി ഷാന്‍ ബാബുവിന്റെ അമ്മ. പുലര്‍ച്ചെ ഒന്നര മണിക്ക് പരാതി നല്‍കാനായി കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പോയിരുന്നു. ഷാന് ഒന്നും സംഭവിക്കില്ലെന്നും രാവിലെ തിരികെയെത്തിക്കുമെന്നും പൊലീസ് പറഞ്ഞതായി ഷാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 

'ഒന്നും സംഭവിക്കില്ല, നോക്കിക്കോളാം, നേരം വെളുക്കുമ്പോള്‍ കൊണ്ടുതരുമെന്ന് പൊലീസ് പറഞ്ഞതാണ്. ഈ സര്‍ക്കാര്‍ ഇവരെയക്കെ എന്തിനാണ് വെറുതേ വിടുന്നത്... എന്നോട് എന്തിനാണ് ഇത് ചെയ്തത്... ഞങ്ങള്‍ ആരോടും ഒരു ദ്രോഹവും ചെയ്തില്ലല്ലോ...' ഷാന്‍ ബാബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. 

'കൊല നടത്തിയത് ആധിപത്യം ഉറപ്പിക്കാന്‍'

ജില്ലയില്‍ ഗുണ്ടകള്‍ക്കിടയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് ജോമോന്‍ ജോസ് കൊലപാതകം നടത്തിയതെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ പറഞ്ഞു. ഇയാളെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ തന്റെ സ്വാധീനം നഷ്ടമായി. ഈ സ്വാധീനം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ഷാന്‍ബാബുവിനെ ആക്രമിച്ചതെന്നാണ് ജോമോന്‍ മൊഴി നല്‍കിയതെന്ന് എസ്പി പറഞ്ഞു.

കൊല നടത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡി ശില്‍പ്പ പറഞ്ഞു. ജോമോനെതിരെ നിരവധി ക്രിമിനല്‍ കേസുകളും കഞ്ചാവ് കേസുകളും നിലവിലുണ്ട്. കൃത്യം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എസ്പി പറഞ്ഞു.

കോട്ടയത്ത് ജോമോന്റെയും സൂര്യന്റെയും നേതൃത്വത്തില്‍ രണ്ട് ഗുണ്ടാ സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊല്ലപ്പെട്ട വിമലഗിരി സ്വദേശി ഷാന്‍ബാബു ഗുണ്ടാ തലവന്‍ സൂര്യന്റെ വിശ്വസ്തനായി പ്രവര്‍ത്തിക്കുകയായിരുന്നു. സൂര്യന്റെ സംഘവുമായി ജോമോന് തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സൂര്യന്റെ സംഘത്തിന് ഒരു തിരിച്ചടി നല്‍കാന്‍ ജോമോന്‍ പദ്ധതിയിട്ടു. ഗുണ്ടാസംഘത്തിലെ ചിലരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഇതിനായി ഷാന്‍ബാബുവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ജോമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പൊലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറഞ്ഞു. ഉടന്‍തന്നെ പൊലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഞായറാഴ്ച രാത്രി ഷാനിനെ കാമാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ ജോമോന്‍ മൃതദേഹം കൊണ്ടിടുന്നതെന്നും കോട്ടയം എസ്പി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com