മൃതദേഹം തോളിലേറ്റി സ്റ്റേഷനിലെത്തി,ബഹളം വെച്ച് പൊലീസുകാരെ ഉണര്‍ത്തി; കോട്ടയത്തെ ഞെട്ടിച്ച് അരുംകൊല, പ്രതി കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ട

ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, ജോമോന്‍
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, ജോമോന്‍
Updated on
1 min read


കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുങ്ങി കോട്ടയം. വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ കൊലപ്പെടുത്തിയത്. ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പൊലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നത്. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാനിന്റെ മൃതദേഹം തോളിലേറ്റി ജോമാന്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. തുടര്‍ന്ന് മൃതദേഹം ഇവിടെ തള്ളിയശേഷം ഷാനിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറയുകയായിരുന്നു. 

ഷാനിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് യുവാവിനെ കണ്ടെത്താനായി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകള്‍ക്കകമാണ് ഷാനിന്റെ മൃതദേഹവുമായി ജോമോന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. 

പ്രതി ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബര്‍ 21-ന് ഇയാളെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഈ വിലക്ക് മറികടന്നാണ് ജോമോന്‍ കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. സംഭവസമയത്ത് ഇയാള്‍ കഞ്ചാവും മദ്യവും ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

മുന്‍വൈരാഗ്യമാണ് ഷാനിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൂര്യന്‍ എന്നയാളും ജോമോനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സൂര്യന്റെ അടുത്തസുഹൃത്താണ് കൊല്ലപ്പെട്ട ഷാന്‍. അടുത്തിടെ ജോമോന്‍ കോട്ടയത്ത് എത്തിയപ്പോള്‍ സൂര്യനുമായി ചില പ്രശ്നങ്ങളുണ്ടായി. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com