തിരുവനന്തപുരം : ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനത്തിനു പിറകെ, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ആശങ്കകളുയരുന്നു. അന്‍പതു ശതമാനത്തോളം സ്ത്രീകള്‍ ദിവസേന യാത്ര ചെയ്യുന്ന കെഎസ്ആര്‍ടിയുടെ വരുമാനത്തെയും അതുവഴി ഖജനാവിനേയും പദ്ധതി പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിറകേ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കണക്കുപിഴക്കുമോ കെഎസ്ആര്‍ടിസിക്ക്?
കേരളത്തിലെ ബസ് യാത്രക്കാരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. കെഎസ്ആര്‍ടിസിയില്‍ 24 മുതല്‍ 26 ലക്ഷം വരെ ആളുകളാണ് യാത്ര ചെയ്യുന്നത്. അതില്‍ 19 ലക്ഷം സ്ത്രീകളാണെന്നും അവർ അവകാശപ്പടുന്നു. സൗജന്യയാത്ര നടപ്പിലായാല്‍ ആകെ വരുമാനത്തിന്റെ വലിയൊരുപങ്ക് നഷ്ടമാകും.
സ്ഥാനത്തെ ആകെ പൊതുഗതാഗത ശേഷിയില്‍ 30 ശതമാനത്തില്‍ താഴെമാത്രമാണ് കെഎസആര്‍ടിസിയുടെ സംഭാവന. സൗജന്യയാത്ര നടപ്പിലാക്കുന്നതോടെ സ്ത്രീകള്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാന്‍ തുടങ്ങുകയും സ്വകാര്യ സര്‍വീസുകള്‍ നഷ്ടത്തിലാവുകയും ചെയ്യും.
നിലവില്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനം 7 മുതല്‍ 9 കോടിവരെയാണ്. ആകെയാത്രക്കാരില്‍ 40-50 ശതമാനവും സ്ത്രീകളാണെന്നിരിക്കെ വരുമാനത്തില്‍ ഇടിവുണ്ടാകും. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് 3.5 കോടിയുടെ നഷ്ടമാണ് പദ്ധതി നടപ്പിലായാല്‍ സംഭവിക്കുക. സൗജന്യയാത്ര നടപ്പിലാകുന്നതോടെ നിലവില്‍ സ്വകാര്യ സര്‍വീസുകളെ ആശ്രയിക്കുന്ന സ്ത്രീകളും കെഎസ്ആര്‍ടിസിയിലേക്കുമാറും. അത് കൂടുതല്‍ നഷ്ടമുണ്ടാക്കും.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. അവിടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും സ്വകാര്യ ബസുകളുടെ വിഹിതം കുറവാണെന്നും സൗജന്യയാത്ര എല്ലാസര്‍വീസുകളിലും ലഭ്യമല്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
കര്‍ണാടകയില്‍ പദ്ധതി നടപ്പാക്കിയത് വലിയ തിരിച്ചടിയായിരുന്നുവെന്ന് മുന്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറും പറഞ്ഞിരുന്നു. അത്തരമൊരു ദുരന്തം കെസഎസ്ആര്‍ടിസിക്കും സംഭവിക്കുമെന്നും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടക മോഡലില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്നാണ് സൂചന. അന്തര്‍സംസ്ഥാന ബസുകളും എസി ബസുകളും ഒഴികെ സൗജന്യയാത്ര നടപ്പാക്കിയാലുണ്ടാകുന്ന ബാധ്യത സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
എന്നാല്‍ 2023 ജൂണ്‍ 11 മുതല്‍ 2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 474 കോടി സ്ത്രീകളാണ് കര്‍ണാടകയില്‍ സൗകര്യം ഉപയോഗപ്പെടുത്തിയത്. ബംഗളൂരുവില്‍ 24 ലക്ഷം സൗജന്യയാത്രക്കാരുമുണ്ട്. ഇത് പ്രതിദിനം 11 കോടിയോളം നഷ്ടമാണ്. ഓര്‍ഡിനറി, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, എക്‌സ്പ്രസ് ബസുകളില്‍ നടപ്പാക്കിയ പദ്ധതി മൂലം പ്രതിദിനം 11 കോടിയോളം നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയതെന്നാണ് കണക്ക്.
നിലവില്‍ 100 കോടിയോളം രൂപ ശമ്പളത്തിനും പെന്‍ഷനുമായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വരുമാനത്തില്‍ ഇടിവുണ്ടായാല്‍ സാമ്പത്തിക സഹായം വര്‍ധിപ്പിക്കേണ്ടിവരും. പൊതുഖജനാവില്‍നിന്നും വലിയൊരു തുക ഇതിനായി മാറ്റിവെക്കേണ്ടിയും വരും.
Will KSRTC shut down by the implementation of the women's free travel scheme?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates