

തൊടുപുഴ: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ബസ് ഡ്രൈവർ (40) ക്വാറന്റൈൻ തീരുന്നതിനു മുൻപ് പുറത്തിറങ്ങി. ഇതോടെ 11 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഇയാളുമായി നേരിട്ടു സമ്പർക്കമുണ്ടായ ഒൻപത് പേർ ഉൾപ്പെടെ 11 പേരോട് ക്വാറന്റൈനിൽ പോകാനാണ് നിർദ്ദേശിച്ചത്. ക്വാറന്റൈൻ ലംഘിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
ഡ്രൈവറുടെ സുഹൃത്തിന്റെ ഭാര്യയുടെ അമ്മ ചികിത്സയിൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഞ്ചോളം സുഹൃത്തുക്കളുമായി ഇയാൾ ബന്ധപ്പെട്ടതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. പിറ്റേന്ന് ഈ സ്ത്രീ മരിച്ചതിനെത്തുടർന്ന് ഇയാൾ ആനക്കൂട് ഉള്ള വീട്ടിലെത്തിയിരുന്നു. സ്രവ പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു ഇത്. നഗരത്തിൽ ആശുപത്രിയിൽ വച്ചും മരണ വീട്ടിൽ എത്തിയും സമ്പർക്കം ഉണ്ടായവരോടാണ് ഇപ്പോൾ നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം ബംഗാളിലേക്ക് ബസുമായി പോയപ്പോൾ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവറും വെങ്ങല്ലൂർ ഷാപ്പുംപടി – കോ ഓപ്പറേറ്റീവ് സ്കൂൾ റോഡിൽ വാടക വീട്ടിൽ ഇയാൾക്ക് ഒപ്പം ക്വാറന്റൈനിൽ കഴിയുകയായിരുന്നെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.
ക്വാറന്റൈൻ കാലാവധി തീരുന്നതിനു മുൻപ് വൈകുന്നേരങ്ങളിൽ ഇയാൾ പുറത്ത് ഇറങ്ങിയതായാണ് പറയുന്നത്. ഇതിനിടെ ഇയാൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും കുമാരമംഗലത്തും രോഗം സ്ഥിരീകരിക്കുന്നതിനു രണ്ട് ദിവസം മുൻപ് എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates