തിരുവനന്തപുരം: തട്ടുകടയിൽ ഭക്ഷണം കഴിച്ച ശേഷം അടിയുണ്ടാക്കിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ നാല് പൊലീസുകാർക്കു പേരൂർക്കട എസ്എപി ക്യാമ്പിൽ ഒരാഴ്ചത്തെ ശിക്ഷാ പരേഡ്. സേനയ്ക്കു ചീത്തപ്പേരുണ്ടാക്കിയെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇപ്പോൾ സ്പെഷൽ ബ്രാഞ്ചിൽ ഉൾപ്പെടുത്തിയവരെയാണു നിർബന്ധിത പരേഡിന് അയച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് നേരത്തെ മ്യൂസിയം പൊലീസ് ഒതുക്കിതീർത്തിരുന്നു.
ഒരു മാസം മുൻപ് വെള്ളയമ്പലത്തിനു സമീപത്തെ തട്ടുകടയിൽ രാത്രി പത്തോടെ ഇവർ രണ്ട് ബൈക്കുകളിലായി ഭക്ഷണം കഴിക്കാൻ എത്തി. അവിടെ കടക്കാരനുമായി വാക്കേറ്റമുണ്ടാകുകയും അയാളെ ഇവർ സംഘം ചേർന്നു മർദിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. ആളുകൾ കൂടിയപ്പോൾ തങ്ങൾ പൊലീസാണെന്നു പറഞ്ഞു തടിതപ്പി. കടക്കാരൻ മ്യൂസിയം പൊലീസിൽ പരാതി നൽകിയ ശേഷം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മ്യൂസിയം പൊലീസെത്തി ഇവരുടെ ബൈക്കുകൾ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അതിനിടെ പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും നേതാക്കൾ ഇടപ്പെട്ടു. മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഉടൻ ആശുപത്രിയിലെത്തി പരാതിക്കാരനെ ഡിസ്ചാർജ് ചെയ്യിപ്പിച്ചു. പിന്നീടു അദ്ദേഹത്തെകൊണ്ടു പരാതിയും പിൻവലിപ്പിച്ചു. ഇല്ലെങ്കിൽ തട്ടുകട നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. നഷ്ടപരിഹാരം വാങ്ങിത്തരാമെന്നും ഇടനിലക്കാരനായ ഉദ്യോഗസ്ഥൻ ഉറപ്പു നൽകി. അങ്ങനെ പരാതി പിൻവലിച്ചു.
അടുത്ത ദിവസം സംഭവത്തെക്കുറിച്ചു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് വിശദ റിപ്പോർട്ട് ഡിജിപിക്കു നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലും വിവരമെത്തി. എങ്കിലും ഉടൻ നടപടിയെടുത്താൽ വിവാദമാകുമെന്നു പറഞ്ഞു നേതാക്കൾ നടപടി വൈകിപ്പിച്ചു. അതിനിടെയാണ് ഇന്നലെ മുതൽ ഇവർക്ക് ഒരാഴ്ച്ചത്തെ ശിക്ഷാ പരേഡ് നൽകിയത്. ഉത്തരവിൽ കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ട് പേർ ഇന്ത്യാ റിസർവ് ബറ്റാലിയനിലും രണ്ട് പേർ സിറ്റി എആർ ക്യാമ്പിലും ഉൾപ്പെട്ടവരാണ്. മുഖ്യമന്ത്രിയുടെ സ്ഥിരം പൈലറ്റ് ഡ്യൂട്ടിയായതിനാൽ സ്പെഷൽ ബ്രാഞ്ചിന്റെ കീഴിലാണ് നിലവിൽ. മറ്റൊരു ബാച്ചും സ്ഥിരം പൈലറ്റ് ഡ്യൂട്ടിയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates