കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ പാമ്പിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. പുറത്തെടുത്ത മൂർഖൻ പാമ്പിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ ഉച്ച കഴിഞ്ഞാണ് അവസാനിച്ചത്.
മൂർഖൻ പാമ്പിന് 152 സെന്റി മീറ്റർ നീളമുണ്ട്. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോർ തുടങ്ങിയവ ശേഖരിച്ചു. ആറ് സെന്റി മീറ്ററാണ് വിഷപ്പല്ലിന്റെ നീളം. ഇതെല്ലാം വിദഗ്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസിൽ പാമ്പിന്റെ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉത്രയെ കടിച്ച മൂർഖൻ പാമ്പ് ഇതു തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്ത കേസിൽ കൊല്ലാൻ ഉപയോഗിച്ച 'ആയുധ'മായ മൂർഖൻ പാമ്പിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകൾ മാത്രമാണ് പൊലീസിന്റെ ആശ്രയം.
ഏറെ വെല്ലുവിളി നിറഞ്ഞ കേസാണ് ഇതെന്ന് റൂറൽ എസ്പി ഹരിശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു. എന്തുവന്നാലും 80 ദിവസത്തിനകം കേസിൽ കുറ്റപത്രം നൽകാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates