രാജി വെക്കാന്‍ ആലോചിച്ചിരുന്നു ; പിന്തിരിപ്പിച്ചത് സഹ പ്രവര്‍ത്തകരെന്ന്  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ഇപ്പോള്‍ രാജിവച്ചാല്‍ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹബിഷപ്പുമാര്‍ ഉപദേശിച്ചു
രാജി വെക്കാന്‍ ആലോചിച്ചിരുന്നു ; പിന്തിരിപ്പിച്ചത് സഹ പ്രവര്‍ത്തകരെന്ന്  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
Updated on
1 min read


ജലന്ധര്‍: കന്യാസ്ത്രീ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നതായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. എന്നാല്‍, സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് തീരുമാനം മാറ്റിയതെന്നും ബിഷപ്പ് ഫ്രാങ്കോ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഇപ്പോള്‍ രാജിവച്ചാല്‍ അത് തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് സഹബിഷപ്പുമാര്‍ ഉപദേശിച്ചു. അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. സഭയെ എതിര്‍ക്കുന്നവരാണ് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍. മിഷണറീസ് ഒഫ് ജീസസ് സിസ്‌റ്റേഴ്‌സില്‍ കന്യാസ്ത്രീയ്‌ക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. 

കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ്, അവസാന അടവെന്ന നിലയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കന്യാസ്ത്രീകള്‍ ഇറങ്ങിയത്. സഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകള്‍ കേരളത്തില്‍ താമസിക്കുന്നത്. സമരം സഭയുടേയും തന്റേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചു. ഇപ്പോള്‍ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. മാദ്ധ്യമങ്ങള്‍ താന്‍ കുറ്റക്കാരനാണെന്ന് വിധിയെഴുതി. പൊലീസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

അതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന്റെ ഉന്നത തല യോഗം ഇന്ന് കൊച്ചിയില്‍ ചേരും. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘത്തിന് പുറമെ, കോട്ടയം എസ് പിയും പങ്കെടുക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ബിഷപ്പിന് അന്വേഷണ സംഘം നോട്ടീസ് അയക്കുമെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com