വനിതാമതിലിന് സര്‍ക്കാരില്‍ നിന്നും ഒരുരൂപ പോലും ചെലവാക്കില്ല ; പ്രചാരണങ്ങള്‍ തെറ്റെന്ന് മുഖ്യമന്ത്രി

വനിതാ മതിലിനായി 50 കോടി നീക്കിവെച്ചിട്ടുള്ളതായ പ്രചാരണം തെറ്റ്. സ്ത്രീകളുടെ ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ച തുകയാണിത്
വനിതാമതിലിന് സര്‍ക്കാരില്‍ നിന്നും ഒരുരൂപ പോലും ചെലവാക്കില്ല ; പ്രചാരണങ്ങള്‍ തെറ്റെന്ന് മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം : വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാരില്‍ നിന്നും ഒരു രൂപ പോലും ചെലവാക്കില്ല. വനിതാ മതിലിനായി 50 കോടി നീക്കിവെച്ചിട്ടുള്ളതായ പ്രചാരണം തെറ്റ്. സ്ത്രീകളുടെ ക്ഷേമപദ്ധതികള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ച തുകയാണിത്. ഹൈക്കോടതിയില്‍ പറഞ്ഞത് ഇക്കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാലമിത്രയും മാറിയിട്ടും മാനസികഘടന മാറാത്ത ചിലരുണ്ട്. വനിതാമതിലിനെ ഒരു വിഭാഗത്തിന്റെ മാത്രം മതിലെന്ന് ആക്ഷേപിക്കുന്നവര്‍ ഇക്കൂട്ടരാണ്.  ആചാരങ്ങളെല്ലാം ദൈവഹിതത്തിന്റെ ഭാഗമായാണ്,  ഇതിനെല്ലാം അവിടെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് യാഥാസ്ഥിതിക വിഭാഗങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ആ വ്യവസ്ഥയുടെ ഭാഗമായതിനാലാണ് ഒരുപറ്റം സ്ത്രീകള്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാഥാസ്ഥിതികര്‍ക്ക് ഒരുകാലത്തും ജയിക്കാന്‍ പറ്റില്ല. വല്ലാത്ത കോപ്പുകൂട്ടി എതിര്‍പ്പുമായി വരും. അവര്‍ പലതരത്തിലുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ചു എന്നുവരും. ഇപ്പോള്‍ വിശ്വാസികളാണ് മതിലില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടതെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഈ മതിലില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. നമ്മുടെ സമൂഹത്തില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. ഇവിടെ വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല. നമ്മുടെ നാടിന്റെ നവോത്ഥാന മൂല്യങ്ങളെ പിറകോട്ടുനയിക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടിലെ മഹിളാവിഭാഗം ആകെ മുന്നോട്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതിനെ മറ്റേതെങ്കിലും തരത്തില്‍ വേര്‍തിര്ക്കാന്‍ നേക്കേണ്ടതില്ല. മതില്‍ നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക വിഭാഗത്തിനെതിരെയാണ്. ഇവര്‍ ഏറ്റവും ചെറിയ കൂട്ടരാണ്. അവര്‍ക്ക് വലിയ ശബ്ദമുണ്ടാക്കാന്‍ കഴിയും. വലിയശബ്ദമുണ്ടാക്കുമെന്നതുകൊണ്ട് സമൂഹത്തിലെ ഗണ്യമായ വിഭാഗമാണെന്ന് ധരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

ജനുവരി ഒന്നിന് സംസ്ഥാനത്ത് നടക്കുന്ന വനിതാ മതിലിനുള്ള പണം ബജറ്റില്‍ നിന്നല്ല ചെലവഴിക്കുന്നതെന്ന്  ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു. സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും കേരളത്തിലെ വനിതാ സംഘടനകള്‍ ഇതിനാവശ്യമായ പണം കണ്ടെത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വനിതാ മതില്‍ നടത്തുന്നതിനുള്ള പണം കണ്ടെത്താനുള്ള ശേഷി വനിതാ സംഘടനകള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തുന്ന വനിതാ മതില്‍ സ്ത്രീശാക്തീകരണവും തുല്യതയും ലക്ഷ്യമിട്ടുള്ള പരിപാടിയാണ്. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണെങ്കിലും ബജറ്റില്‍ നിന്നുള്ള ഒരു രൂപ പോലും ഇതില്‍ ചിലവഴിക്കില്ല, അത്തരം ആശങ്കകള്‍ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഈ തുക വിനിയോഗിക്കേണ്ടതിനാല്‍ വനിതാ മതിലിന് ഇതില്‍ നിന്നും പണമെടുക്കും എന്നുമായിരുന്നു സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെയല്ല സത്യവാങ്മൂലമെന്നും തെറ്റിദ്ധാരണ കാരണമാണ് ഇത്തരം വ്യാഖ്യാനമുണ്ടായതെന്നുമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com