

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് കൂടുതൽ അറസ്റ്റുകള്‍ ഉണ്ടായത്. എറണാകുളം റൂറലില്‍ 75 പേരും, തൃപ്പൂണിത്തുറയില്‍ 51 പേരുമാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്.
വഴിതടയല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. സംസ്ഥാന ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമസംഭവങ്ങളിൽ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
പമ്പയിലും നിലയ്ക്കലും അടക്കം അക്രമം നടത്തിയ 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി. അക്രമികളെ എത്രയും വേഗം പിടികൂടാൻ ഇന്നലെ ചേർന്ന പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates