ശബരിമലയിലെത്തുന്നത് അധോലോക സംഘത്തിന്റെ പിന്തുണയോടെ ; ഇന്നലെ മലയിലെത്തിയത് ചാരപ്പണി നടത്തുന്ന സ്ത്രീകളെന്ന് ശ്രീധരന്‍പിള്ള 

ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനാഗ്രഹിക്കുന്ന, ശബരിമലയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിഗൂഢ ശക്തികളുടെ മനസ്സിന്റെ കൂട്ടായ്മയാണ്, സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീധരന്‍ പിള്ള
ശബരിമലയിലെത്തുന്നത് അധോലോക സംഘത്തിന്റെ പിന്തുണയോടെ ; ഇന്നലെ മലയിലെത്തിയത് ചാരപ്പണി നടത്തുന്ന സ്ത്രീകളെന്ന് ശ്രീധരന്‍പിള്ള 
Updated on
1 min read


തിരുവനന്തപുരം : അധോലോക സംഘത്തിന്റെ പിന്തുണയോടെയാണ് ചിലര്‍ ശബരിമലയിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. ഇന്നലെ മല കയറാനെത്തിയത് ചാരപ്പണി നടത്തുന്ന സ്തീകളാണെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാനാണ് സെക്രട്ടേറിയറ്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ നടത്തുന്നത്. ആ ഗൂഢാലോചനയുടെ ഫലമായാണ് ഇന്നലെയും ഇന്നുമായി ശബരിമലയില്‍ നടക്കുന്ന നാടകങ്ങളെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമല വീണ്ടുമൊരു പോര്‍ക്കളമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ശബരിമലയില്‍ നടന്ന സംഭവവികാസങ്ങള്‍. സെക്രേേട്ടാറിയറ്റിലെ ഭരണസംവിധാനം, മുഖ്യമന്ത്രിയുടെ ഓഫീസ്, എകെജി സെന്ററിലെ പണ്ഡിതന്മാര്‍ ഇവരെല്ലാം ചേര്‍ന്ന് ഒരു അന്താരാഷ്ട്ര രാഷ്ട്രവിരുദ്ധ ശക്തികളുടെ ഗൂഢാലോചന, ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനാഗ്രഹിക്കുന്ന, ശബരിമലയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിഗൂഢ ശക്തികളുടെ മനസ്സിന്റെ കൂട്ടായ്മയാണ്, അവരുടെ ഗൂഢാലോചനയാണ് ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 

തമിഴ്‌നാട്ടില്‍ നിന്നും വനിതകള്‍ എങ്ങനെ ശബരിമലയിലെത്തി, ആര് കൊണ്ടുവന്നു എന്ന് അന്വേഷിക്കണം. അതിന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരിക്കുന്ന ഏറ്റവും ഹീനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളിനുമൊക്കെ ഈ കൃത്യത്തില്‍ പങ്കുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഭാരതത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു അധോലോക സംഘം, തീവ്രവാദി ശക്തികളുടെ പിന്‍ബലത്തോടുകൂടി, അവരുടെ അഞ്ചാംപത്തികളാക്കി അവരെ സൃഷ്ടിച്ച ഒരുപറ്റം ആളുകളാണ് കഴിഞ്ഞ നാളുകളില്‍
ശബരിമലയിലേക്ക് എത്താന്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 

ആ അധോലോക സംഘത്തിന്റെ ഇടപെടലുകളുടെ ശ്രമഫലമായാണ് യുവതികളെത്തിയത്. ഇതിന് മുഖ്യമന്ത്രിയുടെയും എകെജി സെന്ററിലെ ആളുകളുടെയെല്ലാം അറിവുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ എന്‍ഐഎ പോലുള്ള, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. 

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനിത നീതി സംഘത്തിന്റെ നേതാവ് സെല്‍വി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന തീവ്രവാദ കേസിലെ പ്രതി സക്കീര്‍ നായിക്കിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ക്ക് എസ്.ഡി.പി. ഐ പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. 

ഇത്തരം ആളുകളെ വിശ്വാസി വേഷം കെട്ടിച്ച് ശബരിമലയില്‍ കയറ്റാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.ശബരിമല സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ആചാര ലംഘനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ തന്നെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തെ എല്ലാ സജ്ജീകരണങ്ങളോടും കൂടി പമ്പയിലെത്തിച്ചത്.

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് സ്വകാര്യ വാഹനത്തിന്റെ വിഷയത്തില്‍ തട്ടിക്കയറിയ പൊലീസ് തന്നെ മനിതി സംഘത്തിന്റെ സ്വകാര്യ വാഹനം പമ്പയിലേക്ക് കടത്തിവിട്ടു.മറ്റു സ്ഥലങ്ങളില്‍ സമവായത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com