തൊടുപുഴ: നെടുങ്കണ്ടത്ത് 40 ഏക്കറില്‍ കണ്ടെത്തിയ അസ്ഥികൂടം ഒൻപത് മാസം മുമ്പ് കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്താണ് ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവര്‍ അസ്ഥിക്കൂടം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. കേടുപാട് സംഭവിക്കാത്ത നിലയില്‍ ഒരു കുടയും ഇവിടെയുണ്ടായിരുന്നു.
സംഭവം കൊലപാതകമാണെന്നും ഒൻപത് മാസം മുമ്പ് കാണാതായ മാവടി സ്വദേശിയുടേതാണ് അസ്ഥിക്കൂടമെന്നുമാണ് പൊലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ വ്യക്തി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. അതേസമയം, ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.
ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പൊലീസ് നായ സ്റ്റെഫി സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates