

ടോക്കിയോ : ജപ്പാനിലെ രാജകുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേ അകന്ന ബന്ധത്തിലുള്ള പുരുഷന്മാരായ ബന്ധുക്കളെ ദത്തെടുക്കാന്‍ നിര്‍ദേശം.
ജപ്പാനിലെ നിയമ നിര്‍മാണ സഭയാണ് ദത്തെടുക്കാന്‍ അനുവദിക്കുന്ന പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. രാജകുടുംബത്തില്‍ പുരുഷ അംഗങ്ങളുടെ എണ്ണവും പുരുഷന്മാരായ അവകാശികളുടെ എണ്ണവും കുറയുന്നതാണ് പുതിയ തീരുമാനത്തിനു കാരണം.
നിലവില്‍ രാജകുടുംബത്തില്‍ 16 അംഗങ്ങളാണുള്ളത്. 5 പുരുഷന്മാരും 11 സ്ത്രീകളും. 1947 ലെ ഇംപീരിയല്‍ രാജ്യകുടുംബ നിയമപ്രകാരം പുരുഷന്മാര്‍ക്ക് മാത്രമേ ക്രിസന്തമം എന്ന സിംഹാസനത്തിനു അവകാശമുള്ളൂ. ജപ്പാനിലെ നിലവിലെ ചക്രവര്‍ത്തിയായ നരുഹിതോയ്ക്ക് രാജകുമാരിയായ ഐക്കോ എന്ന ഒരു മകള്‍ മാത്രമാണുള്ളത്. ഐകോ രാജകുടുംബത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം ചെയ്താല്‍ അവര്‍ക്ക് സിംഹാസനം നഷ്ടമാകും. അങ്ങനെ വന്നാല്‍ രാജകുമാരിക്ക് രാജകുടുംബാംഗ പദവിയും നഷ്ടമാകും.
പിന്തുടര്‍ച്ചാവകാശത്തിനായി, നരുഹിതോയുടെ ഇളയ സഹോദരനും കിരീടാവകാശിയുമായ അകിഷിനോ (60), അദ്ദേഹത്തിന്റെ മകന്‍ പ്രിന്‍സ് ഹിസാഹിറ്റോ (19), പ്രിന്‍സ് ഹിറ്റാച്ചി (90) എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ നിലവിൽ യോഗ്യരായുള്ളൂ.
ചില ജാപ്പനീസ് ഉദ്യോഗസ്ഥരും നിരൂപകരും ആക്ടിവിസ്റ്റുകളും പുരുഷ ബന്ധുക്കളുടെ ദത്തെടുക്കലിനെ എതിര്‍ത്തിരുന്നു. സ്ത്രീകളെ ചക്രവര്‍ത്തിമാരായി ഭരിക്കാന്‍ അനുവദിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എമ്പ്രസ്സ് ഗോ-സകുറമാച്ചി പോലുള്ള നേതാക്കള്‍ അധികാരം വഹിച്ച മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്. ആ ചരിത്രം നിലനില്‍ക്കെ ആധുനിക കാലത്ത് പുരുഷ പിന്തുടര്‍ച്ച വേണ്ടമെന്നു ശഠിക്കുന്ന തീരുമാനത്തിനെതിരെ വലിയ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. രാജകുമാരി ഐക്കോയ്ക്ക് വലിയ ജനപ്രീതിയാണ് ജപ്പാനിലുള്ളത്. ഐക്കോയെ അടുത്ത ചക്രവര്‍ത്തിയായി വാഴ്ത്തണമെന്നും അഭിപ്രായങ്ങളുണ്ട്.
എന്നാല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി പുരുഷവംശത്തിലൂടെയുള്ള പിന്തുടര്‍ച്ചാ സമ്പ്രദായം നിലനിര്‍ത്തണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ അകന്ന ബന്ധത്തിലുള്ള പുരുഷ ബന്ധുക്കളെ ദത്തെടുക്കുന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2019 മെയ് 1 നാണ് നിലവിലെ ചക്രവര്‍ത്തി നരുഹിതോയെ ക്രിസന്തമം സിംഹാസനത്തില്‍ സ്ഥാനാരോഹണം ചെയ്തത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ സാമ്രാജ്യത്വ പരമ്പരയിലെ 126-ാമത്തെ ചക്രവര്‍ത്തിയാണ് അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates