

കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ 1,100 കിടക്കകളുള്ള സൂപ്പര്‍ - സ്‌പെഷ്യാലിറ്റി ആശുപത്രി, മറ്റൊന്ന് ഹരിയാനയിലെ ഫരീദാബാദില്‍. 3.6 ദശലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ 2600 കിടക്കകളോട് കൂടിയ വമ്പന്‍ ആശുപത്രി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സൗജന്യ ചികിത്സ, സൗജന്യമായി അനേകം ഹൃദയ, മസ്തിഷ്‌ക ശസ്ത്രക്രിയകള്‍. ഈ ആനുകല്യങ്ങള്‍ക്ക് നാല്‍പത് ലക്ഷത്തോളം ഗുണഭോക്താക്കള്‍.
ഇതൊരു സര്‍ക്കാര്‍ പദ്ധതിയോ കോര്‍പറേറ്റ് ചാരിറ്റിയോ ആണെന്ന് കരുതിയോ ? എങ്കില്‍ അല്ല.
ഒരു ലക്ഷം ഗുണഭോക്താക്കളുള്ള വിധവ, അഗതി പെന്‍ഷന്‍ പദ്ധതി. സൗജ്യന ഉച്ച ഭക്ഷണ പദ്ധതിക്കായി പ്രതിവര്‍ഷം ഒരു കോടി രൂപ. വീടില്ലാത്തവര്‍ക്ക് 47000 വീടുകള്‍, ഒരു ലക്ഷം വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി പുരോഗമിക്കുന്നു. രാജ്യത്താകമാനം 80ലധികം സ്‌കൂളുകള്‍, കോളജുകള്‍, നൈപുണ്യ സ്ഥാപനങ്ങള്‍. ഇവയില്‍ 4,100 അധ്യാപകരും 86,000 വിദ്യാര്‍ത്ഥികളും. 50,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി.
ഇവയൊന്നും ഏതെങ്കിലും സര്‍ക്കാര്‍, കോര്‍പ്പറേറ്റ് പദ്ധതികളല്ല.
ഗുജറാത്ത് ഭൂകമ്പം (2001), സുനാമി (2004 ), കത്രീന ചുഴലിക്കാറ്റ്, ഗുജറാത്ത് വെള്ളപ്പൊക്കം (2005), മഹാരാഷ്ട്ര വെള്ളപ്പൊക്കം (2005), ബിഹാര്‍ വെള്ളപ്പൊക്കം (2008 ), ആലാ ചുഴലിക്കാറ്റ് (2009), ഹെയ്തി ഭൂകമ്പം (2010), തോഹോകു ഭൂകമ്പം (2011 ), സുനാമി (2013), ദക്ഷിണേന്ത്യന്‍ വെള്ളപ്പൊക്കം, ഹയാന്‍ കൊടുങ്കാറ്റ് (2013), പാകിസ്ഥാന്‍ ഇന്ത്യ വെള്ളപ്പൊക്കം (2014), നേപ്പാള്‍ ഭൂകമ്പം (2015) ദക്ഷിണേന്ത്യന്‍ വെള്ളപ്പൊക്കം (2016) പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം (2017) മരിയ ചുഴലിക്കാറ്റ് (2017), ഓഖി ദുരന്തം, കേരളത്തിലെ വെള്ളപ്പൊക്കം (2018, 2019) തുടങ്ങി ദേശീയ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട വന്‍ ദുരന്തങ്ങളില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള കൈത്താങ്ങ്. ഇതൊന്നും ഒരു എതെങ്കിലും ബഹുരാഷ്ട്ര ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളുമല്ല.
ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടുകൊണ്ട്, രാജ്യത്ത് ശുചീകരണ യജ്ഞത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ദൗത്യത്തിന് 100 കോടി രൂപ സംഭാവന. ഇതൊരു കോടീശ്വരന്റെ ജീവകാരുണ്യ പ്രവര്‍ത്തനമല്ല.
ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമ്മ എന്ന് വിളിക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ ചിലത് മാത്രമാണിത്.
ലോകവ്യാപകമായി വ്യാപിച്ച് കിടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഈ വലിയ പട്ടികയുടെ ആസ്ഥാനം തേടിയാല്‍ നമ്മള്‍ എത്തുക ഏതെങ്കിലും വന്‍കിട നഗരത്തില്‍ അല്ല. മറിച്ച് കേരളത്തില്‍, കൊല്ലം ജില്ലയിലെ തീരദേശ ഗ്രാമമായ വള്ളിക്കാവിലെ 80 ഏക്കര്‍ വരുന്ന പ്രദേശത്താണ്. അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓസ്‌ട്രേലിയയിലുമെല്ലാമായി, ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മാനുഷിക സേവനത്തിന്റെ ആസ്ഥാനമായി ഈ ഗ്രാമം മാറിയത് എങ്ങനെയാണ്?
കടലോര ഗ്രാമത്തിലെ, മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ജനിച്ച് ലോക മാനവികതയുടെ പ്രതീകമായി വളര്‍ന്ന സുധാമണി എന്ന പെണ്‍കുട്ടിയുടെ ജന്മനാടാണ് ഈ ചെറിയ പ്രദേശം. പതിറ്റാണ്ടുകള്‍ നീണ്ട ആത്മീയ ജീവിതത്തിലൂടെയും മാനവികത ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തിന്റെ അമ്മ എന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു. അതിരുകളില്ലാത്ത സ്‌നേഹം, വിശുദ്ധമായ ആലിംഗനം, ആത്മീയത തേടുന്നവര്‍ക്ക് വെളിച്ചമായും മാനവ സേവനങ്ങളിലൂടെയും ലോക ശ്രദ്ധ നേടിയ പ്രസ്ഥാനത്തിന്റെ ശക്തിയായും അവര്‍ നിലകൊള്ളുന്നു.
വള്ളിക്കാവില്‍ ജനിച്ച സുധാമണി ഇപ്പോള്‍ ലോകം അറിയുന്ന അമ്മയാണ്. പ്രശസ്തി ലോകമറിഞ്ഞപ്പോഴും അവര്‍ ഒരിക്കലും വലിയ സൗകര്യങ്ങളോ പ്രശസ്തിയോ തേടിപോയില്ല, കുടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തില്ല. അവരുടെ ജന്മനാട്ടില്‍ ജീവിച്ചു. സുധാമണിയിലെ ആത്മീയ ചൈതന്യം തിരിച്ചറിയാത്തവരില്‍ നിന്നും പലതവണ അവര്‍ മോശം പെരുമാറ്റം നേരിട്ടു. പക്ഷേ ഒരു തുറന്ന പുസ്തകമായി അവര്‍ നിലകൊണ്ടു.
സ്‌നേഹവും കരുതലും തേടുന്ന പതിനായിരങ്ങള്‍ക്ക് അവര്‍ ആശ്വാസമായി. അന്യവല്‍ക്കരിക്കപ്പെട്ട, കഷ്ടപ്പെടുന്ന, വിഷാദത്തിന് അടിമപ്പെട്ട മനുഷ്യര്‍ക്ക് അവര്‍ താങ്ങായി. ആലിംഗനങ്ങളിലുടെ മനുഷ്യര്‍ക്ക് അവര്‍ ആശ്വാസമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കണക്കുകള്‍ പ്രകാരം നാല് കോടി പേരെയെങ്കിലും അമ്മ ആലിംഗനം ചെയ്തിട്ടുണ്ടാകും. മാതാ അമൃതാനന്ദമയിയുടെ ദൈവികത രാജ്യങ്ങള്‍ക്കും മതങ്ങള്‍ക്കും വംശങ്ങള്‍ക്കും അപ്പുറം ദശലക്ഷങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. സനാതന ധര്‍മ്മത്തില്‍ വേരുന്നിയ അവരുടെ സ്‌നേഹം എല്ലാ വേര്‍തിരിവുകള്‍ക്കും അപ്പുറത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്നു.
വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ബുദ്ധിജീവിയുമായിരുന്ന, അന്തരിച്ച പി പരമേശ്വര്‍ജിക്ക് ഒപ്പമാണ് ഞാന്‍ ആദ്യമായി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പായിരുന്നു അമ്മയുടെ ആദ്യ ദര്‍ശനം ലഭിച്ചത്. അന്നു മുതല്‍ അമ്മയുടെ അളവില്ലാത്ത അനുഗ്രഹം എന്നോടൊപ്പമുണ്ട്. ഹിന്ദു ആത്മീയ, സേവന സംഘടനകളെ ഒരുമിച്ച് അവരുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനും പരിസ്ഥിതി സംരക്ഷണം, ഹിന്ദു സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എന്റെ ശ്രമങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിച്ചു.
അമ്മയുമായുള്ള ഇടപെടലുകള്‍ വര്‍ധിച്ചപ്പോള്‍, അവര്‍ ആത്മീയ ഗുരുവും അതിനുമപ്പുറവും ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിനെക്കുറിച്ചുള്ള അവരുടെ അറിവ് അവരുടെ വലിയ ആശുപത്രികളും മികവിന്റെ കേന്ദ്രങ്ങളും നിര്‍മ്മിക്കുന്ന വാസ്തുശില്പികളെയും എന്‍ജിനിയര്‍മാരെ പോലും അത്ഭുതപ്പെടുത്തുമെന്നും ശാസ്ത്രത്തെക്കുറിച്ചുള്ള ബോധ്യം നാനോസയന്‍സ് ലബോറട്ടറികളിലെ ഗവേഷകരെ അത്ഭുതപ്പെടുത്തുമെന്നും ഞാന്‍ കേട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ ദിവസം മറക്കാനാകില്ല. ഒരു രാത്രി, വളരെ വൈകി, സംഘടനയുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് ചുറ്റുമുള്ള സംവിധാനങ്ങളുടെ വരുമാനവും ചെലവും, മൂല്യത്തകര്‍ച്ച, പണ മിച്ചം, നിലവിലെയും ഭാവിയിലെയും പദ്ധതികള്‍, അതിന്റെ ബജറ്റ് എന്നിവ മുഴുവന്‍ അവര്‍ അന്ന് വിശദീകരിച്ചു. ആ അറിവിന്റെ വ്യാപ്തി മനുഷ്യന് ഉണ്ടാക്കിയെടുക്കാവുന്നതോ നേടിയെടുക്കാവുന്നതോ അല്ല, അത് അഭൗമമാണ്.
അമ്മ ദൈവികമായ ആത്മജ്ഞാനിയാണ്. ഗ്രഹിച്ചെടുക്കാനാവുന്നതിനും അപ്പുറമുള്ള പ്രതിഭാസം. അപ്പോളും പക്ഷേ ഒരു ചോദ്യം മനസ്സിലേക്കു വന്നു. അവര്‍ ഉറങ്ങാറുണ്ടോ? ഉറങ്ങുകയാണെങ്കില്‍, എപ്പോള്‍? ഞാന്‍ അവരുടെ അടുത്ത ശിഷ്യനോട് ഇക്കാര്യം ചോദിച്ചു. ഉത്തരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. എനിക്ക് അറിയില്ല എന്നായിരുന്നു ശിഷ്യന്റെ മറുപടി. അദ്ദേഹം പറഞ്ഞു, ''ഒരു ദിവസം, ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു. അമ്മ ആശ്രമത്തില്‍ ചുറ്റിനടക്കുന്നത് ഞാന്‍ കണ്ടു. മറ്റൊരു ദിവസം, ഞാന്‍ പുലര്‍ച്ചെ 2 മണിക്ക് എഴുന്നേറ്റു. അപ്പോഴും അമ്മ ചുറ്റിനടക്കുകയായിരുന്നു. മറ്റൊരു ദിവസം, ഞാന്‍ പുലര്‍ച്ചെ 4 മണിക്ക്. അമ്മ അന്നും ഉണര്‍ന്നിരിക്കുകയായിരുന്നു. '' ആശ്രമത്തിന്റെയും സമൂഹത്തിന്റെയും കാവല്‍ക്കാരിയാണ് അമ്മ - അകത്തും പുറത്തും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒരാള്‍.
ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്,
या निशा सर्वभूतानां तस्यां जागर्ति संयमी |
यस्यां जाग्रति भूतानि सा निशा पश्यतो मुने:
എല്ലാ ജീവജാലങ്ങള്‍ക്കും രാത്രിയായിരിക്കുന്നിടത്ത് ഉണര്‍ന്നിരിക്കുന്നയാള്‍; എല്ലാ ജീവജാലങ്ങളും ഉണര്‍ന്നിരിക്കുന്നിടത്ത്, അത് കാണുന്നയാള്‍, അതാണ് സന്യാസി. അതു തന്നെയാണ് അമ്മ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates