

'വേണു തീവണ്ടിക്ക് ചാടി മരിച്ചു'. ഗോപാലന്‍ മാഷാണ് രാവിലത്തന്നെ ഫോണ്‍ ചെയ്ത് പറഞ്ഞത്. ചാടി മരിച്ചതാണോ, അതോ അറിയാതെ തട്ടി വീണ് മരിച്ചു പോയതാണോ? അത് ചോദിച്ചെങ്കിലും അപ്പോഴേക്കും മാഷ് ഫോണ്‍ വച്ചിരുന്നു. വേണു തീവണ്ടിക്ക് ചാടി മരിക്കുമോ? സംശയം തീര്‍ക്കാന്‍ തിരിച്ച് ഫോണ്‍ വിളിച്ചു നോക്കി. മാഷ് മറ്റാരോടോ സംസാരിക്കുകയാണെന്നും അല്പനേരം കഴിഞ്ഞ് വിളിച്ചോളൂ എന്നും ഫോണ്‍ തന്നെ പറഞ്ഞു.
ആരോട് ചോദിക്കാനാ...?
അടുക്കളയില്‍ ഓഫീസിലേക്ക് പോകുന്നതിനു മുന്‍പുള്ള മാരത്തോണ്‍ ഓട്ടത്തിന്റെ അവസാന ലാപ് പൂര്‍ത്തിയാക്കുന്ന ഭാര്യ ഇതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. തുണികള്‍ മുഴുവന്‍ വാഷിങ്ങ് മെഷീനിലിട്ട് കുലുക്കിക്കുത്ത് നടത്തി ഉണങ്ങാനിടല്‍ ഞാന്‍ സാധാരണ ചെയ്യുന്ന പണിയാണ്. മാഷുടെ ഫോണ്‍ വന്നതോടെ സ്ഥിരം പണിയും മറന്നു പോയി. കുമിഞ്ഞുകൂടിയ പാത്രങ്ങള്‍ കഴുകാനുള്ളതിന്റെ ദേഷ്യം പാത്രത്തിനോട് തന്നെ തീര്‍ക്കുന്ന ഭാര്യയോട് ഇപ്പോള്‍ ചോദിച്ചിട്ട് ഒരു കാര്യവുമില്ലെന്നറിഞ്ഞിട്ടും ചോദിക്കുക തന്നെ ചെയ്തു... അല്ലാ.. നമ്മുടെ വേണുവുണ്ടല്ലോ, അവന്‍ തീവണ്ടിക്ക് ചാടി മരിക്കാന്‍ സാധ്യതയുണ്ടോ?...
ഓ '.'.വേണുവല്ല, ഞാന്‍ ചാടും ഏതെങ്കിലും തീവണ്ടിക്കു മുന്നില്‍......... ഇങ്ങനെയാ കാര്യങ്ങള്‍ എങ്കില്‍.....
ബാക്കി കേള്‍ക്കാനുള്ള ത്രാണിയില്ലാത്തതിനാല്‍ വരാന്തയിലേക്ക് നീങ്ങി. നല്ല മഴക്കാറുണ്ട്. രാത്രി പെയ്ത മഴയുടെ വെള്ളം പറമ്പു മുഴുവന്‍ കെട്ടി നില്‍ക്കുന്നുണ്ട്. അപ്പോഴാണ് അബൂബക്കര്‍ മാഷുടെ കാര്യം ഓര്‍മ്മ വന്നത്. മാഷ് വേണുവിന്റെ വീട്ടിനടുത്താണല്ലോ. ഒറ്റ വിളിക്കു തന്നെ മാഷെ കിട്ടി. ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ നില്‍ക്കുകയായിരുന്നു. അതിനിടയില്‍ വന്ന കോളുകളാണ് സമയം വൈകിച്ചത്. ക്ഷമാപണം പോലെ മാഷ് പറഞ്ഞു.
'അല്ല മാഷേ, വേണുവിന് എന്താ പറ്റിയത്?'
'കുറേക്കാലമായി വേണു വല്ലാത്ത അവസ്ഥയിലായിരിന്നു. ദിവസവും പുലര്‍ച്ചെ ഒരു ചൂലുമായി വേണു ഇറങ്ങും. നാട്ടിലെ എല്ലാ വഴികളും അടിച്ചുവാരും. അവസാനം സ്‌കൂളിലുമെത്തും. ചൂലുമായി റെയില്‍ പാളത്തിലുടെ നീങ്ങുമ്പോഴാണ് വണ്ടി വന്നത്..........'
'മാഷേ, നിങ്ങള്‍ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പകരം വന്ന ഹെഡ്മാഷ് സ്‌കൂളില്‍ നിന്നും വേണുവിനെ ഒഴിവാക്കിയിരുന്നു. വരുമാനം നിലച്ചതോടെ വേണു പഴയ അവസ്ഥയിലേക്ക് മാറി. വേണു വീണ്ടും കുടി തുടങ്ങി. കുടികൊണ്ടാണോ എന്നറിയില്ല, പതുക്കെ വേണുവിന്റെ മനസിന്റെ നിയന്ത്രണം കുറഞ്ഞു തുടങ്ങി. വീട്ടിലുള്ള സമയത്തെല്ലാം വേണു ചൂല് കെട്ടിവയ്ക്കാന്‍ തുടങ്ങി. ബാക്കി സമയം മുഴുവന്‍ ചൂലുമായി ഇടവഴികളും റോഡുമെല്ലാം അടിച്ചുവാരാന്‍ തുടങ്ങി. എല്ലാ ദിവസവും പുലര്‍ച്ചെ സ്‌കൂളില്‍ നിന്നാണ് അടിച്ചുവാരല്‍ ആരംഭിക്കുക. വൈകുന്നേരം വരെ അത് തുടുരും. മാഷ് പറഞ്ഞു നിര്‍ത്തി. ഫോണ്‍ വച്ചിട്ടും ഞാന്‍ വേണുവിനെത്തന്നെ ഓര്‍ക്കുകയായിരുന്നു. മഴയ്ക്കു മുന്‍പുള്ള ശക്തമായ കാറ്റ് അടിച്ചപ്പോള്‍ അടുത്ത പറമ്പിലെ മാവിന്റെ കൊമ്പ് പൊട്ടിമുററത്തേക്ക് വീണു. മഴ ശക്തിയായി പെയ്യാനും തുടങ്ങി.
താഴെയുള്ള പാടത്തു നിന്ന് തവളകള്‍ ഒരു സിംഫണി പോലെ പ്രത്യേക താളത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതേ പോലുള്ള ഒരു മിഥുനത്തിലാണ് ഞാന്‍ വേണുവിന്റെ നാട്ടിലെ സ്‌കൂളില്‍ പ്രധാനാധ്യാപകനായി ചര്‍ജെടുക്കാനായെത്തിയത്. ഒരു മലയുടെ താഴ്വാരത്തിലാണ് സ്‌കൂള്‍. മുകളിലോട്ട് വലിയ മലയാണെങ്കിലും താഴെ നീണ്ടു പരന്നു കിടക്കുന്ന പാടമാണ്. സ്‌കൂള്‍ കഴിഞ്ഞാല്‍ തെക്കു നിന്നും വടക്കോട്ട് നീണ്ടു കിടക്കുന്ന റെയില്‍ പാളം. പാളം കടന്ന് ഒരു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ നഗരത്തിലെ ചന്തയാണ്. ചന്തകഴിഞ്ഞാല്‍ നിരവധി കെട്ടിടങ്ങള്‍. താലൂക്കാശുപത്രിയുണ്ട്, തഹസില്‍ദാരുടെ ഓഫീസുണ്ട്, കോടതിയുണ്ട്. മൈതാനമുണ്ട്. അതെല്ലാം കഴിഞ്ഞ് വീണ്ടും പടിഞ്ഞാറോട്ട് നടന്നാല്‍ കടപ്പുറമായി. നാട്ടില്‍ നിന്നെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും താമസിക്കാന്‍ ഒരിടം കിട്ടിയിട്ടില്ല. സ്‌കൂളില്‍ തന്നെയാണ് രാത്രി കിടത്തം. പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് താമസിക്കാന്‍ പറ്റിയ ഒരു വീടും കിട്ടിയില്ല. അന്ന് വൈകീട്ട് ഞാന്‍ റെയില്‍ പാളം മുറിച്ചുകടന്ന് നഗരത്തിലേക്ക് മെല്ലെ നടന്നു. സൂര്യന്‍ കടലില്‍ താഴ്ന്നിട്ട് ഒരു പാട് നേരമായിരിക്കുന്നു. ഇരുട്ട് മെല്ലെ എത്തി നോക്കിത്തുടങ്ങിയിരുന്നു. റെയില്‍വേ സ്റ്റേഷന് അടുത്തെത്തിയപ്പോഴാണ് തൊട്ടു മുന്നില്‍ ഒരാള്‍ നടന്നു പോകുന്നതായി തോന്നിയത്. അല്പം അടുത്തെത്തിയപ്പോള്‍ മനസിലായി നടക്കുകയല്ല. മെല്ലെ ഇഴയുകയാണ്. കയ്യിലുള്ള തീപ്പെട്ടി ഉരച്ച് മെഴുകുതിരി കത്തിച്ചു. കാല് രണ്ടും പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട് ഒരു മനുഷ്യന്‍ ഇഴഞ്ഞു നീങ്ങുകയാണ്.
'എന്താ പറ്റിയത്...?
ഞാന്‍ പിടിക്കാം.. നമുക്ക് ഡോക്ടറെ കാണാം...
വേണ്ട മാഷേ, മാഷ് പോയ്‌ക്കോ....
അപ്പോള്‍ എന്നെ അറിയുന്നയാളാണ്. എന്റെ സംശയം കണ്ടിട്ടാണെന്ന് തോന്നുന്നു. അയാള്‍ പറഞ്ഞു: ഞാന്‍ വേണുവാ, എനിക്ക് പ്രശ്‌നമൊന്നുമില്ല.
ഞാന്‍ മനസില്ലാ മനസോടെ മുന്നോട്ടേക്ക് നടന്നു.. കടലോരത്ത് അല്പനേരം ഇരിക്കണമെന്നും കാറ്റു കൊള്ളണമെന്നും വിചാരിച്ചാണ് സ്‌കൂളില്‍ നിന്ന് ഇറങ്ങിയത്. നഗരത്തിന്റെ തുടക്കത്തിലെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന് തോന്നിപ്പിച്ച് ഞാന്‍ തിരിച്ചു നടന്നു.
നേരത്തെ അയാളെ കണ്ട സ്ഥലത്തോ വഴിയിലോ അയാളുണ്ടായിരുന്നില്ല.
പിന്നെയുള്ള മൂന്നു ദിവസം ഞാന്‍ തിരക്കിലായിരുന്നു. നാലാമത്തെ ദിവസം വൈകീട്ടു ഓഫീസുമുറിയിലിരിക്കുകയായിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞു. അപ്പോള്‍ ഒരാള്‍ മുറിയുടെ വാതില്‍ക്കല്‍ വന്ന് എത്തി നോക്കി. ഞാന്‍ നോക്കിയപ്പോള്‍ പുറത്തേക്കിറങ്ങി നിന്നു. എഴുന്നേറ്റ് പുറത്തേക്ക് വന്നു.
മുഖത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കണ്ടതായി തോന്നി.
'ആരാണ്?'
ഞാന്‍ ഇവിടെയടുത്താ. മാഷിന് ഒരു വീട് വേണമെന്നറിഞ്ഞു.
ഒരു വീടുണ്ട്. ആ കാണുന്ന മലയുടെ തൊട്ടടുത്തു തന്നെയാ. നമുക്ക് പോയി നോക്കിയാലോ..?
ഇരുട്ടുകയല്ലേ, നമുക്ക് നാളെ പോകാം.
ഞാന്‍ രാവിലെ വരാം, ഒരഞ്ചു രൂപ വേണം. ഞാന്‍ 5 രൂപ കൊടുത്ത് വേണുവിനെ തിരിച്ചയച്ചു. പിറ്റേന്ന് രാവിലെ തന്നെ വേണുവെത്തി. ഞാന്‍ വേണുവിനൊപ്പം വീട് കാണാനായി പോയി.
പറഞ്ഞതു ശരിയാ.
മലയുടെ അടിവാരത്തിലാണ് വീട്.
ദൂരെ നിന്ന് നല്ല ഭംഗി തോന്നി.
ഒരു ഓടിട്ട ചെറിയ വീട്. ഒന്നോ രണ്ടോ മുറിയുണ്ടാകും.
ഒരു ചെറിയ കുട്ടി മുറ്റത്തു നിന്ന് കളിക്കുന്നുണ്ട്. ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു. കുട്ടി അകത്തേയ്ക്ക് ഓടിപ്പോയി.
അടുത്തെത്തിയപ്പോഴാണ് ചെറിയ കുട്ടി ഓടി വന്ന്. അച്ഛാ എന്ന് വിളിച്ച് വേണുവിനെ കെട്ടിപ്പിടിച്ചത്.
വേണുവിന്റെതാണ് വീടെന്ന് അപ്പോഴാണ് മനസ്സിലായത്.
വേണുവിന്റെ ഭാര്യ ചായ തന്നു.
ഒന്നും വിചാരിക്കരുത് മാഷേ,
നിവൃത്തികേടുകൊണ്ടാ. ഇവിടെ രണ്ട് ബെഡ് റൂമാ. മാഷ്‌ക്ക് സമ്മതാണെങ്കില്‍ ഒന്നില്‍ മാഷ്‌ക്ക് കൂടാം.
ഭക്ഷണമെല്ലാം ഞങ്ങള്‍ തരാം.
പിന്നെ ഒന്നും ആലോചിക്കാതെ തന്നെ ഞാന്‍ പറഞ്ഞു.
ശരി, ആയ്‌ക്കോട്ടേ
പിന്നെ ഭക്ഷണത്തിന്റെ സാധനമെല്ലാം ഞാന്‍ വാങ്ങിത്തരും. അത് വച്ചുണ്ടാക്കി തന്നാല്‍ മതി.
ഏഴു വര്‍ഷമാണ് ഞാനവിടെ പാര്‍ത്തത്.
അവര്‍ക്കു കൂടി വേണ്ടതായ സാധനങ്ങള്‍ ഞാന്‍ വാങ്ങിക്കൊടുക്കും.
വീടിന് വാടകയും കൊടുക്കും.
വെറുതെയിരിക്കുന്ന വേണു എന്നെ സഹായിക്കാനായി സ്‌കൂളില്‍ വന്നു തുടങ്ങി.
വിദ്യാഭ്യാസ ഓഫീസില്‍ പോകുന്നതൊഴിച്ച് ബാക്കിയെല്ലാത്തിനും വേണു എന്റെ സഹായിയായി. പകലടക്കം സ്ഥിരമായി കുടിച്ചു വരുന്ന വേണു രാത്രി മാത്രം കുടിക്കാന്‍ തുടങ്ങി.
ചിലപ്പോള്‍ ദിവസങ്ങളോളം കുടി തന്നെ ഒഴിവാക്കി.
കുടിച്ചാല്‍ എന്റെ മുന്നിലേക്ക് വരില്ലായെന്നതാണ് ലക്ഷണം.
പുലര്‍ച്ചെ ഞാന്‍ സ്‌കൂളിലെത്തുന്നതിനു മുന്‍പു തന്നെ സ്‌കൂളിലെത്തി മുഴുവന്‍ ക്ലാസുറൂമുകളും മുറ്റവുമെല്ലാം അടിച്ചു വൃത്തിയാക്കും.
അതിനിടയിലാണ് എനിക്ക് പാലക്കാടേയ്ക്ക് മാറ്റമായത്. അതുമൊരു കോരിച്ചൊരിയുന്ന മഴക്കാലത്തായിരുന്നു. എന്നെ യാത്രയയച്ച് കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്ന വേണു എന്റെ മനസ്സിലിപ്പോഴുമുണ്ട്. ഇനി ഞാന്‍ ഒരിക്കലും കുടിക്കില്ല മാഷേ എന്നാണ് അവസാനമായി എന്നോട് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates