കേരളാ കോൺഗ്രസിലെ തലമുറ മാറ്റം പൂർണ്ണതയിലേക്ക് കടക്കുമ്പോൾ
മക്കൾ രാഷ്ട്രീയം കേരളത്തിലെന്നല്ല,ഇന്ത്യയിൽത്തന്നെ പുതുമയുള്ള കാര്യമല്ല.ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അപ്പോസ്തലനായി വാഴ്ത്തപ്പെടുന്ന സാക്ഷാൽ ജവഹർലാൽ നെഹ്റു തന്നെയാണ് മക്കൾ രാഷ്ട്രീയത്തിന്‍റെയും തുടക്കക്കാരൻ.അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെത്തന്നെ മകൾ ഇന്ദിരാഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം.
കേരളത്തിൽ മക്കൾ രാഷ്ട്രീയത്തിൽ ഏറെ പഴികേട്ടിട്ടുള്ളയാൾ കെ.കരുണാകരനാണ്.അതിന്‍റെ പേരിൽ,മകൻ മുരളീധരനുമായി ബന്ധപ്പെടുത്തി,കിങ്ങിണിക്കുട്ടൻ എന്ന നാടകം വരെ രചിക്കപ്പെട്ടു.
എന്നാൽ,എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മക്കളുടെ പേരിൽ,ഒരു രാഷ്ട്രീയ പാർട്ടിയെക്കാണുന്ന സംവിധാനം ഇന്ത്യയിൽത്തന്നെ ഒന്നേ ഉണ്ടാവാനിടയുള്ളൂ.അതിന്‍റെ പേരാണ് കേരളാ കോൺഗ്രസ്. രാജ്യത്ത് കോൺഗ്രസിൽ നിന്ന് ഭിന്നിച്ചുപോയവരുടെ കൂട്ടായ്മയായി,സംസ്ഥാന തലത്തിൽ,ഒരു കോൺഗ്രസ് സംവിധാനം രൂപപ്പെടുന്നത് 1964-ൽ കേരളാ കോൺഗ്രസ് ആയിട്ടാണ്.
തുടക്കം,വലിയ,വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നുവെങ്കിലും കാലക്രമേണ,നേതാവിന്‍റെ വാക്കിന് എതിർ വായ് ഇല്ലാത്ത ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപേലെയായി ഈ പാർട്ടി.അതിന്‍റെ തുടർച്ചയായിട്ടാണ് നേതാവിന്‍റെ പേരിൽ,ബ്രാക്കറ്റിട്ട കേരളാകോൺഗ്രസുകളും അവവരുടെ പിൻഗാമികളായി,മക്കളും വന്നെത്തുന്നത്.
കേരളാ കോൺഗ്രസിന്‍റെ യഥാർത്ഥ പേര് ലൈഫ് ഇൻഷുറൻസ് കോൺഗ്രസ് എന്നാണ് എന്നൊരു തമാശക്കഥ കോട്ടയം ഭാഗത്ത് ഉള്ള കഥയാണ്. കേരളാ കോൺഗ്രസുകളിലെ പിളർപ്പുകൾ പോലും അച്ഛന്മാരുടെ എൽ ഐ സി പോലൊരു നിക്ഷേപം ആണെന്ന തമാശ പലരും പറയാറുണ്ട്. സ്വന്തം മക്കളുടെ ഭാവി മുന്നിൽ കണ്ട് അവരുടെ പിതാക്കന്മാർ തങ്ങളുടെ പേരിൽ ഓരോ പാർട്ടി ഉണ്ടാക്കി. തങ്ങളുടെ നല്ല കാലത്ത് ആ പാർട്ടി ഉണ്ടാക്കിയത് കൊണ്ട്, അവരുടെ കാലശേഷമോ, അല്ലെങ്കിൽ വാർദ്ധക്യത്തിലെ അവശതകളലിലേക്ക് മടങ്ങുമ്പോഴോ മക്കൾക്ക് കയറി ഇരിക്കാൻ ബലമുള്ള ഒരു കസേര കിട്ടും എന്ന് അവർ ഉറപ്പാക്കുന്നു. ഏതാണ്ട് എൽ ഐ സി യിലെ ചേരുന്നതു പോലെ ഒരു ഏർപ്പാടാണ് കേരള കോൺഗ്രസ് ബ്രാക്കറ്റ് പാർട്ടികൾ എന്ന പരിഹാസത്തിന് പിന്നിൽ.
ഇപ്പോൾ,കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ്,പി.ജെ ജോസഫിന്‍റെ മകൻ, അപു ജോസഫ് കൂടെ നിയമസഭയിലേക്ക് മത്സരിക്കാനെത്തുന്നുവെന്നാണ് വാർത്ത. ജോസഫ് മത്സരിച്ച സീറ്റിൽ മകൻ മത്സരിക്കമെന്നാണ് ജോസഫ് ഗ്രൂപ്പുകാർക്കുള്ളിലെ സംസാരം. കേരളാ കോൺഗ്രസിലെ മക്കൾ തലമുറ പാർട്ടികളെ നയിക്കുന്ന ചക്രം പൂർത്തിയാവുകയാണ്. ജോസ്കെ .മാണി നയിക്കുന്ന കേരളാ കോൺഗ്രസ് (എം),കെ.ബി ഗണേഷ് കുമാർ നയിക്കുന്ന കേരാള കോൺഗ്രസ്(ബി)അനൂപ് ജേക്കബ് നയിക്കുന്ന കേരളാ കോൺഗ്രസ്(ജേക്കബ്ബ്) എന്നിവയാണ് മറ്റുള്ളത്.കേരളാ കോൺഗ്രസ് (ജോസഫിന്)ഔദ്യോഗികമായി ഇപ്പോൾ ബ്രാക്കറ്റില്ലെങ്കിലും ആളുകൾക്ക് മാത്രമല്ല അണികൾക്ക് പോലും മനസ്സിലാവണമെങ്കിൽ ജോസഫ് ഗ്രൂപ്പ് എന്നു തന്നെ പറയണം.
പാർട്ടിയുടെ സ്ഥാപകനായി വിശേഷിപ്പിക്കപ്പെടുന്ന പി ടി ചാക്കോയുടെ മകൻ പി.സി തോമസ്,സ്ഥാപക ചെയർമാൻ കെ.എം ജോർജ്ജിന്‍റെ മകൻ ഫ്രാൻസിസ് ജോർജ്ജ്,മറ്റു നേതാക്കളായ പി സി ജോർജ്ജ്,ആന്‍റണി രാജു എന്നിവർക്കുമുണ്ടായിരുന്നു ഓരോ കേരളാ കോൺഗ്രസുകൾ.ഇതിൽ പിസി തോമസിന്‍റെയും ഫ്രാൻസിസ് ജോർജ്ജിന്‍റെയും പാർട്ടികൾ ഇപ്പോൾ ജോസഫിൽ ലയിച്ച് ചേർന്നിരിക്കുയാണ്.ജോർജ്ജിന്‍റേത് ബി ജെ പിയിലും. ആന്‍റണി രാജുവിന്‍റേത് പാർട്ടിയുടെ വലുപ്പം പോലെ ഒറ്റയ്ക്ക് തന്നെ നിൽക്കുന്നു, എൽ ഡിഎഫ് മുന്നണിയിലുണ്ടെന്ന് മാത്രം,
പിസി തോമസും ഫ്രാൻസിസ് ജോർജും
ചന്ദ്രനിൽ വരെ മലയാളികൾ ഉണ്ടാവും എന്നു പറയുന്നതുപോലെ,രാജ്യത്തെ എല്ലാ പ്രമുഖ രാഷ്ട്രീയ സംവിധാനങ്ങളുടെയൊപ്പവും കേരളാകോൺഗ്രസിന്‍റെ ഒരു ഭാഗം ഉണ്ടാവും.എൻഡിഎ,എൽഡിഎഫ്, യുഡിഎഫ് എന്നിവർക്കൊപ്പമൊക്കെ കേരളാ കോൺഗ്രസ് കഷ്ണങ്ങൾ ഉണ്ട്.
ആർ.ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന പിടി ചക്കോ രാജിവെക്കുകയും അധികം വൈകാതെ മരിക്കുകയും ചെയ്തു. അതിന് ശേഷമാണ് കേരളാകോൺഗ്രസ് രൂപീകരിക്കപ്പെടുന്നത്.എങ്കിലും കേരളാ കോൺഗ്രസിന്‍റെ സ്ഥാപകൻ എന്ന പേരിൽ വാഴ്ത്തപ്പെടുന്നത് അദ്ദേഹത്തെയാണ്. അതിനാലവാണം,ആദ്യമായി കേരളാ കോൺഗ്രസിൽ എത്തിയ മകൻ പിടി ചക്കോയുടെ മകൻ പിസി തോമസാണ്.
1987-ൽ സ്വന്തം നാടായ വാഴൂരിൽ നിന്ന് സിപിഐ നേതാവായിരുന്ന കാനം രാജേന്ദ്രനോട് പരാജയപ്പെട്ടായിരുന്നു പിസി തോമസിന്റെ തുടക്കം. 1989-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി.അന്ന് അവിടെ, പി ജെ ജോസഫും മത്സരിച്ചിരുന്നെുവെങ്കിലും മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. 1991, 1996, 1998, 1999,2004 തെരഞ്ഞെടുപ്പുകളിലും ഇവിടെ നിന്ന് ജയിച്ചു. ഇതിനിടെ,2001-ൽ മാണി ഗ്രൂപ്പ് വിട്ട് ഐ എഫ്ഡി പി രൂപീകരിച്ചു മത്സരിച്ചു ജയിച്ച്, എൻ ഡി എ യിലെത്തി,എ ബി. വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായി .തുടർന്ന് എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ചാണ്
2004-ൽ മൂവാറ്റുപുഴയിൽ നിന്ന് ജയിച്ചത്.അത്തരത്തിൽ എൻ ഡി എയുടെ കേരളത്തിൽ നിന്നുള്ള ആദ്യ എം.പിയാണ് തോമസ്. (പിന്നീട് കോടതി ആ ജയം അസാധുവാക്കി സി പി എം സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു) അന്ന് മാണി ഗ്രൂപ്പിന്‍റെ ജോസ്.കെ.മാണിയെയാണ് തോൽപ്പിച്ചത്. മകൻ ജോസ്.കെ.മാണിയെ കെ.എം മാണി രംഗത്തുകൊണ്ടു വരുന്നതിൽ പ്രതിഷേധിച്ചാണ് പിടി ചാക്കോയുടെ മകൻ പിസി തോമസ് പാർട്ടി വിട്ടത് എന്നത് മറ്റൊരു കൗതുകം.അവിടെയും ഇവിടെയും തിരിഞ്ഞു മറിഞ്ഞും നിന്ന ശേഷം ഇപ്പോൾ പിജെ ജോസഫിൻെ കൂടി ചേർന്ന്, പാർട്ടിയുടെ വർക്കിങ് ചെയർമാനാണ്.
കേരളാ കോൺഗ്രസ് സ്ഥാപക ചെയർമാൻ കെഎം ജോർജിൻ്റെ മകൻ ഫ്രാൻസിസ് ജോർജ് 1991-ൽ എറണാകുളം ജില്ലാ കൗൺസിൽ അംഗമായിട്ടാണ് തുടങ്ങിയത്. 1996, 1998 ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പിന്നീട് 1999, 2004 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അവിടെ നിന്നു തന്നെ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.2009- ൽ കോൺഗ്രസിലെ പിടി തോമസിനോട് തോറ്റു.2014- ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടത് മുന്നണിക്കൊപ്പം ചേർന്നു.
2016-ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു. 2020-ൽ വീണ്ടും യു ഡിഎഫിൽ തിരിച്ചെത്തിയപ്പോൾ മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലെത്തി.2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി മാറി മത്സരിച്ചെങ്കിലും റോഷി അഗസ്റ്റിൻ തന്നെ ജയിച്ചു.2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് വിജയിച്ചു.
ജോസ് കെ മാണിയും ഗണേശ് കുമാറും അനൂപ് ജേക്കബും
കെ.എം മാണിയുടെ മരണ ശേഷം,ജോസ് കെ.മാണി പാർട്ടി നേതൃത്വത്തിലെത്തിയെങ്കിലും പരാജയം ഭക്ഷിക്കാനായിരുന്നു യോഗം.മാണിയുടെ മരണശേഷം,നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് മത്സരിച്ചില്ല.പകരം പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ജോസ് ടോം തോൽക്കുകയായിരുന്നു.തുടർന്ന് 2021-ൽ അവിടെ നിന്ന് ജോസ് കെ.മാണി തന്നെ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം.രണ്ടു പ്രാവശ്യവും കെ.എം മാണിയോട് തോറ്റിരുന്ന മാണി സി കാപ്പനാണ് ജയിച്ചത്.
യു ഡി എഫിൽ നിന്നു കിട്ടിയ രാജ്യസഭാംഗത്വം രാജിവച്ച് എൽ ഡി ഫിൽ നിന്നു കിട്ടിയ അതേ രാജ്യസഭംഗത്വവുമായി കഴിയുകയാണ് ജോസ് കെ .മാണി ഇപ്പോൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരക്കെ,വീണ്ടും ഒരു മത്സരത്തിന് അറച്ചു നിൽക്കുയാണ് അദ്ദേഹം.എന്നാൽ പാലായിൽത്തന്നെ മത്സരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് മാണി ഗ്രൂപ്പിന്‍റെ മന്ത്രിയായ റോഷി അഗസ്റ്റിൻ ഉർശപ്പടെയുള്ളവർ.അങ്ങനെ ഒരു കേരളാ കോൺഗ്രസ് (റോഷി) ഉദയം കാണാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞുവരുന്നുണ്ട്.
കേരളാ കോൺഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ആർ.ബാലകൃഷ്ണ പിള്ള.കെ.എം ജോർജ്ജ് ചെയർമാനായി 1964-ൽ പാർട്ടി രൂപീകരിച്ചപ്പോൾ, ആദ്യ ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു പിള്ള.2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയ രണ്ടു സീറ്റിൽ സ്ഥിരം കൊട്ടാരക്കര സ്വന്തമായി എടുത്ത്, താൻ ആദ്യം ജയിച്ച പത്തനാപുരം മകന് സമ്മാനിക്കുകയായിരുന്നു.അന്നു തുടങ്ങിയ വിജയം 2021 -ലെ തെരഞ്ഞെടുപ്പ് വരെ തുടരുന്നുണ്ട്.
2001-ലെ എ.കെ. ആൻറണി മന്ത്രിസഭയിലംഗമായ ഗണേഷ് 2003-ൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടി രാജി വച്ചു. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വീണ്ടും മന്ത്രിയായെങ്കിലും 2013-ൽ രാജിവച്ചു.പിന്നീട് എൽ ഡി എഫിലായി പിണറായി മന്ത്രിസഭൽ വീണ്ടും അംഗമായി, മന്ത്രിയായി സ്ഥാനമേറ്റു.അച്ഛൻ മരിച്ചതിനെത്തുടർന്ന് പാർട്ടി ചെയർമാനായി തുടരുന്നു.
ഇതിനിടെ,വലിയ ബഹളങ്ങളൊന്നുമില്ലാതെ,ഒതുങ്ങിക്കൂടി പോകുന്നയളാണ് ജേക്കബ് ഗ്രൂപ്പിന്‍റെ അനൂപ് ജേക്കബ്.കോളേജ് കാലത്ത് ചില്ലറ വിദ്യാർഥി രാഷ്ട്രീയ കൊണ്ടു നടന്ന് കെ എസ് സി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായൊക്കെ പ്രവർത്തിച്ചു വരികയൊണ് പിതാവ് ടി.എം ജേക്കബ്ബിന്‍റെ മരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.തുടർന്ന് മകൻ ആ സ്ഥാനത്തേക്ക് എത്തി മന്ത്രിയാവുകയും പിറവം ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും വിജയം തുടരുകയും ചെയ്യുന്നു.
പി.ജെ.ജോസഫുമായി പിണങ്ങി കേരളാകോൺഗ്രസ് സെക്യുലർ ഉണ്ടാക്കിയ പി.സി ജോർജ്ജ് പിന്നീട് മാണിയുമായി ചേർന്ന് ചീഫ് വിപ്പായി.അതിനു ശേഷം അവിടെ നിന്ന് ഇറങ്ങി ജനപക്ഷം രൂപീകരിച്ച് പൂഞ്ഞാറിൽ നിന്ന് ജയിച്ചു.അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റതോടെ,തന്‍റെയും മകൻ ഷോൺ ജോർജ്ജിന്‍റെയും ഭാഗ്യം തേടി ബി ജെ പിയിൽ എത്തി നിൽക്കുന്നു.
ഇങ്ങനെ തലമുറ തലമുറ പാർട്ടി കൈമാറി പോകുന്നതിനനുസരിച്ച് പാർട്ടിയിൽ ഏറെക്കാലം ഒപ്പം നടന്ന പലരും നിരാശരായി അവസാനിപ്പിക്കുകയോ മറ്റ് കേരളാ കോൺഗ്രസുകളിലോ മറ്റ് പാർട്ടികളിലോ ചേക്കേറുകയോ ചെയ്യുന്നുണ്ട്. മറ്റ് ചിലർ പഴയ കാലത്ത് ജന്മി മരിച്ചാൽ അനന്തരവാകശിയുടെ കുടികിടപ്പും കാര്യസ്ഥപണിയും ചെയ്യുന്നതുപോലെ അതത് പാർട്ടികളിലെ വിശ്വസ്ഥരായി തന്നെ തുടർന്ന് പോരുകയും ചെയ്യുന്നു.
All factions of the Kerala Congress are undergoing a complete generational transition, with younger leaders assuming key positions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

